ദിലിയില്‍ എംബസി തുറക്കാനുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചു
ജക്കാര്‍ത്ത: ജക്കാര്‍ത്തയില്‍ നടന്ന 20-മത് ആസിയാൻ ഉച്ചക്കോടിയെ അഭിസംബോധന ചെയ്യവെ ടിമോറിലെ ദിലിയില്‍ ഇന്ത്യൻ എംബസി തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ‘ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയം പ്രവര്‍ത്തനക്ഷമമാണെന്ന്‘ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.
തിമോര്‍–ലെസ്റ്റെ അല്ലെങ്കില്‍ കിഴക്കൻ തിമോറിന്റെ തലസ്ഥാന നഗരമാണ് ദിലി. പോര്‍ച്ചുഗലില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളെ ഓര്‍മ്മിപ്പിക്കുന്നതിനാല്‍ നഗരത്തിന് പ്രാധാന്യമുണ്ട്. തിമോര്‍ ലെസ്റ്റുമായി നയതന്ത്രബന്ധം സ്ഥാപിച്ച ആദ്യകാല രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2002 മെയ് മാസത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ അന്നത്തെ വിദേശകാര്യ സഹമന്ത്രിയുടെ ഉന്നതതല പ്രതിനിധിസംഘം ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.
ദിലിയില്‍ എംബസി തുറക്കാനുള്ള തീരുമാനം ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ ‘ആക്‌ട് ഈസ്റ്റ് പോളിസി‘യുടെ ‘ഭാവി രൂപരേഖകള്‍‘ സംബന്ധിച്ച് ആസിയാൻ നേതാക്കളുമായി അഭിപ്രായങ്ങള്‍ കൈമാറാൻ താൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആസിയാൻ–ഇന്ത്യ, കിഴക്കൻ ഏഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായുള്ള ഇന്തോനേഷ്യൻ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. സെപ്തംബര്‍ 9, 10 തീയതികളില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി ജക്കാര്‍ത്തയിലുള്ള പ്രധാനമന്ത്രി വ്യാഴാഴ്ച വൈകീട്ട് തിരികെ ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.