അനൂപ് എം സി
നാടിന്റെയും നാട്ടുകാരുടെയും ദോഷങ്ങള്‍ അകറ്റാന്‍ മാരി തെയ്യങ്ങള്‍ എത്താത്ത കര്‍ക്കിടകമാണ് ഇത്തവണ. തലപ്പാളി കൂപ്പി, തലവല്ലിക, തലപ്പൂവ്, കുട്ടികാത് ലക്ഷമികാത്, വഞ്ചി, ചിലമ്പ്, ചൂടകം വീരുത്, തണ്ടവാല് , നഖം മുതലായ ആടയാഭരണങ്ങള്‍ ഉള്‍പ്പടെയുള്ള അനുബന്ധ ഉപകരണങ്ങളെല്ലാം തെയ്യക്കാരുടെ വീട്ടിലെ ഭാണ്ഡകെട്ടിലുറങ്ങുകയാണ്.
കോവിഡ് മഹാമാരി ഭീതിവിതച്ചതിനാല്‍ കാലാകാലങ്ങളായി നടന്നു വന്നിരുന്ന അനുഷ്ഠാനങ്ങളാണ് മുടങ്ങിയത്. ദേവസ്ഥാനങ്ങളിലും കാവുകളിലും ധനു 10മുതല്‍ എടവം പകുതി വരെയാണ് തെയ്യം കെട്ടുത്സവങ്ങള്‍ അധികവും നടക്കുക. എന്നാല്‍ മീനമാസത്തിലെ ആദ്യവാരം ലോക്ക്ടൌണ്‍ തുടങ്ങിയതിനാല്‍ ഈ ആട്ടങ്ങള്‍ ഉണ്ടായില്ല. ഈ വര്‍ഷം കാസര്‍കോട്ട് ജില്ലയില്‍ 13ഇടങ്ങളില്‍ നടക്കേണ്ടിയിരിക്കുന്ന വയനാട്ട്കുലം തെയ്യകെട്ടുകളില്‍ 3എണ്ണം മാത്രമെ നടന്നുള്ളൂ. കര്‍ക്കിടക തെയ്യവുമായി ഇറങ്ങമ്പോഴെങ്കിലും തുച്ചമായ വരുമാനം ലഭിക്കുമെന്ന തെയ്യക്കാരുടെ പ്രതീക്ഷയും ഇല്ലാതായിരിക്കുകയാണ് ഇപ്പോള്‍. കളക്ടറുടെ ഉത്തരവനുസരിച്ച് ഇക്കുറി കര്‍ക്കിടക തെയ്യങ്ങള്‍ ഇറങ്ങില്ല.
മലബാറിന്റെ ചില ഭാഗങ്ങളില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ചില ഉള്‍നാടുകളിലായി കണ്ടു വരുന്ന തെയ്യങ്ങളാണ് കര്‍ക്കിടക തെയ്യങ്ങള്‍.
കര്‍ക്കിടക മാസങ്ങളില്‍ വരുന്ന തെയ്യങ്ങളെ ഒരു വിശ്വാസത്തിന്റെ ഭാഗമായും ആചാരത്തിന്റെ ഭാഗമായുമാണ് ജനങ്ങൾ കണ്ടുവരുന്നത്. പക്ഷേ ഈ തെയ്യകോലങ്ങള്‍ കെട്ടിയാടുന്ന മനുഷ്യര്‍ക്കുമുണ്ട് ഒട്ടറേ ദുരിതങ്ങള്‍. ഈ കൊറോണ കാലത്തും അവരുടെ ദുരിതത്തിന് ഒരു അറുതിയുമില്ല. ഗവണമെന്റ് വേണ്ടവിധത്തില്‍ അവര്‍ക്കുള്ള പിന്തുണ നൽകിയില്ലെങ്കിൽ അനുഷ്ഠാനത്തിന്റെയും ആചാരത്തിന്റെയും ഭാഗമായുള്ള ഈ ഒരു കല തന്നെ നശിക്കാന്‍ ഇടയുണ്ട്.