മുളന്തുരുത്തി പളളി എറ്റെടുക്കൽ നടപടി ആരംഭിച്ചു. എറ്റെടുക്കൽ നടപടിയുടെ ഭാഗമായി പൊലീസും ജില്ലാ ഭരണകൂടവും പള്ളിയിൽ എത്തി. എന്നാൽ പ്രതിഷേധവുമായി യാക്കോബായ വിഭാഗം രംഗത്തെത്തി. പ്രതിഷേധിക്കുന്ന വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് പൊലീസ്.
തിങ്കളാഴ്ചയ്ക്കകം (ഇന്ന്) പള്ളിയേറ്റെടുത്ത് റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു ഹൈക്കോടതി വിധി. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്നലെ മുതൽ തന്നെ പ്രദേശത്ത് വിശ്വാസികൾ തമ്പടിച്ചിരുന്നു. സ്ത്രീകളടക്കം സംഘത്തിൽപ്പെടും. പൊലീസെത്തി വിശ്വാസികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഇവർ വഴങ്ങാതിരുന്നതിനെ തുടർന്ന് വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
പള്ളി തർക്കം നിലനിന്നിരുന്ന എറണാകുളം മുളന്തുരുത്തി പള്ളി കേസിൽ ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ വിധി വരുന്നത് കഴിഞ്ഞ വർഷമാണ്. പള്ളി 1934 ഭരണഘടന പ്രകാരം ഭരിക്കണമെന്ന് പള്ളിക്കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി ഉത്തരവിട്ടു.
പളളിയുടെ 67ലെ ഭരണഘടന കോടതി അസാധുവാക്കി. 1967 മുതൽ സ്വന്തം ഭരണഘടന പ്രകാരമാണ് മുളന്തുരുത്തി പള്ളി ഭരിച്ചിരുന്നത്. നിലവിൽ യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു പളളി. ആഗോള സുറിയാനി സഭ പരിശുദ്ധനായ പ്രഖ്യാപിച്ച പരുമല തിരുമേനിയുടെ ഇടവകയായിരുന്നു മുളന്തുരുത്തി പള്ളി.