വി എം സുരേഷ് കുമാർ
വടകര: ദേവികയുടേത് ആത്മഹത്യയല്ല ഭരണക്കാര്‍ കൊന്നതാണ് എന്ന് ആരോപിച്ച് റവല്യൂഷണറി യൂത്ത് വടകര ഡിഇഒ ഓഫീസ് മാര്‍ച്ച് നടത്തി. മുഴുവന്‍ വിദ്യാര്‍ഥികളിലും ഓണ്‍ലൈന്‍ പഠന സംവിധാനങ്ങള്‍ ഒരുക്കിയതിന് ശേഷം മാത്രമേ അധ്യയന വര്‍ഷം ആരംഭിക്കാവൂ എന്നാവശ്യപ്പെട്ട് നടന്ന മാര്‍ച്ച് ആര്‍.റിജു ഉദ്ഘാടനം ചെയ്തു. ടി.കെ സിബി, ജി.രതീഷ്, ടി.പി മനീഷ് എന്നിവര്‍ സംസാരിച്ചു.
സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ഭരണഘടനാ അവകാശമായി അംഗീകരിച്ച നാട്ടില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സൗകര്യമൊരുക്കാതെ സര്‍ക്കാര്‍ കാട്ടിയ നിരുത്തരവാദിത്വമാണ് ദേവികയെ മരണത്തിലേക്ക് നയിച്ചതെന്ന് റവല്യൂഷണറി യൂത്ത് കുറ്റപ്പെടുത്തി.
പൊതു വിദ്യാഭ്യാസത്തിന്റെയും ഹൈടെക് ക്ലാസ് മുറികളുടെയും പേരില്‍ മേനി നടിക്കുന്ന കേരളത്തില്‍ പഠനം നഷ്ടപ്പെടുമെന്ന മനോവേദനയാല്‍ വിദ്യാര്‍ത്ഥിനിക്ക് ജീവിതം അവസാനിപ്പിക്കേണ്ടി വന്നത് അത്യന്തം വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്. ആ കുഞ്ഞിന് നീതി ഉറപ്പാക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന മാര്‍ച്ച് ഡി.ഇ.ഒ ഓഫീസിന് സമീപം പോലീസ് തടഞ്ഞു.