സിന്ധുമോൾ. ആർ
ദില്ലി: കേരളത്തില്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് കോഴിയിറച്ചയ്ക്കും കോഴി മുട്ടയ്ക്കും വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ചിക്കന്റെയും മുട്ടയുടെയും വില്‍പ്പന ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കേരളത്തിന് പുറമേ രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കേരളത്തിലടക്കം പക്ഷിപ്പനി വലിയ പ്രതിസന്ധി ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ മുട്ടയും കോഴി ഇറച്ചിയും കേരളത്തിലേക്ക് കയറ്റി അയയ്ക്കുന്നത് തുടരുകയാണ്. എന്നാല്‍ കേരളത്തില്‍നിന്ന് തമിഴ്നാട്ടിലേക്ക് താല്‍കാലത്തേക്ക് കയറ്റുമതി നിര്‍ത്തിവച്ചിരിക്കുകയാണെന്നും തമിഴ്‌നാട് എഗ് പൗള്‍ട്രി ഫാര്‍മേഴ്‌സ് മാര്‍ക്കറ്റിംഗ് സൊസൈറ്റി (പിഎഫ്‌എംഎസ്) പ്രസിഡന്റ് വംഗിലി സുബ്രഹ്മണ്യന്‍ പറഞ്ഞു.
രോഗം ബാധിച്ച പക്ഷികളുടെ മരണ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ, ബ്രോയിലര്‍ ചിക്കന്റെ വില മഹാരാഷ്ട്രയില്‍ കിലോയ്ക്ക് 82 മുതല്‍ 58 രൂപ വരെയും ഗുജറാത്തില്‍ 94 മുതല്‍ 65 രൂപ വരെയും തമിഴ്‌നാട്ടില്‍ 80 മുതല്‍ 70 രൂപ വരെയും കുറഞ്ഞു. ഇതേ കാലയളവില്‍ മുട്ടയുടെ വില നാമക്കലില്‍ (തമിഴ്‌നാട്) 5.10 രൂപയില്‍ നിന്ന് 4.20 രൂപയായും ബര്‍വാലയില്‍ (ഹരിയാന) 5.35 രൂപ മുതല്‍ 4.05 രൂപ വരെയും പൂനെയില്‍ 5.30 രൂപ മുതല്‍ 4.50 രൂപ വരെയും കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരി പകുതിയോടെ ചൈനയില്‍ കൊറോണ വൈറസ് വ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതോടെ രാജ്യത്ത് ഇറച്ചിക്കോഴി വില ഇടിഞ്ഞിരുന്നു. പക്ഷിപ്പനി കാരണം പ്രധാനമായും കാക്കകള്‍, പ്രാവുകള്‍, താറാവുകള്‍, മയിലുകള്‍, മറ്റ് ദേശാടന പക്ഷികള്‍ എന്നിവയാണ് ചത്തൊടുങ്ങിയിട്ടുള്ളത്.