ബെംഗളൂരു • നടി സഞ്ജന ഗൽറാണിയുടെ ഇന്ദിരാനഗറിലെ വസതിയിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) റെയ്ഡിനെത്തിയത് ഇന്നലെ രാവിലെ 6.30ന്. ‘ഞാൻ നേരിട്ടു ഹാജരാകുമായിരുന്നല്ലോ’ എന്നു പൊട്ടിത്തെറിച്ച നടി, അപ്രതീക്ഷിതമായ പൊലീസ് നീക്കത്തിൽ പതറി. പിന്നീട് നടിയുടെ ആവശ്യപ്രകാരം അഭിഭാഷകൻ എത്തിയതിനു ശേഷമായിരുന്നു റെയ്ഡ്. തെളിവുകൾ നശിപ്പിക്കാതിരിക്കാനും മറ്റു സഹായങ്ങൾ തേടാതിരിക്കാനുമാണ് സിസിബി സംഘത്തിന്റെ മിന്നൽ റെയ്ഡെന്നാണു വിവരം. സഞ്ജനയുടെ സുഹൃത്ത് രാഹുൽ ഷെട്ടി അറസ്റ്റിലായതിനു പിന്നാലെ സമൻസ് അയച്ചിരുന്നെങ്കിലും നടി ചോദ്യം ചെയ്യലിനു ഹാജരായിരുന്നില്ല.
രാഹുൽ അറസ്റ്റിലായപ്പോൾ തന്റെ സഹോദരനെ പോലെയാണെന്നും നിരപരാധിയാണെന്നും അവകാശപ്പെട്ട് സഞ്ജന മുംബൈയിൽ മാധ്യമങ്ങളെ കണ്ടിരുന്നു. പിന്നീടു ബെംഗളൂരുവിൽ തിരിച്ചെത്തിയതിനു പിന്നാലെയാണു റെയ്ഡ്. നിശാപാർട്ടികളിലേക്ക് സിനിമാ താരങ്ങളെ എത്തിക്കുന്നതിനു പുറമേ രാഹുൽ, ലഹരി ഇടപാടു നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
രാവിലെ 11 വരെ സഞ്ജനയുടെ വീട്ടിൽ നടന്ന റെയ്ഡിൽ ലാപ്ടോപും മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്കുകളുമാണ് പിടിച്ചെടുത്തത്. കേസ് ബലപ്പെടുത്തുന്ന തെളിവുകൾ ഇവയിൽ നിന്നു ലഭിച്ചതായി സിസിബി ജോയിന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു.