ബെംഗളൂരു• ഷൂട്ടിങ്ങിനിടെ പരുക്കേറ്റ് ഭാഗികമായി കാഴ്ച പോയതിന്റെ സമ്മർദം മറികടക്കാൻ ലഹരി മരുന്ന് ഉപയോഗം തുടങ്ങിയെന്നും എന്നാൽ ലഹരി ഇടപാടുകളിൽ പങ്കില്ലെന്നും കന്നഡ നടൻ ദിഗന്ത് മൊഴി നൽകിയതായി വിവരം. നടനെയും ഭാര്യയും നടിയുമായ അയ്ന്ദ്രിത റേയെയും ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് വീണ്ടും ചോദ്യം ചെയ്യും.
ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രത്തിൽ അയ്ന്ദ്രിത സന്ദർശനം നടത്തിയതിനും അറസ്റ്റിലായ നടിമാർ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും ഉൾപ്പെട്ട ചില ലഹരി പാർട്ടികളിൽ ദമ്പതികൾ പങ്കെടുത്തതിനും പൊലീസിനു തെളിവു ലഭിച്ചിട്ടുണ്ട്.
അതിനിടെ, രാഗിണിക്ക് ലഹരി മരുന്ന് വിറ്റിരുന്നതായും 2016ൽ സ്റ്റുഡന്റ് വീസയിൽ ബെംഗളൂരുവിലെത്തിയ താൻ വീസ കാലാവധി കഴിഞ്ഞും ലഹരി ഇടപാടിനായി ഇവിടെ തുടരുകയായിരുന്നെന്നും അറസ്റ്റിലായ സെനഗൽ പൗരൻ ലോം പെപ്പർ സാംബ മൊഴി നൽകി.