അനൂപ് എം സി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാത്താവളത്തിൽ എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ്റെ (APHO) കേന്ദ്രം തുടങ്ങാൻ കേന്ദ്ര ആരോഗ്യ കുടും ക്ഷേമ മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ച് 9 മാസം കഴിഞ്ഞിട്ടും സെൻറർ ആരംഭിച്ചില്ല. പ്രവാസികൾ മരിച്ചാൽ കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലക്കാർ മൃതദേഹം എത്തിക്കാൻ ഇപ്പോഴും ആശ്രയിക്കുന്നത് കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾ .
കോവിഡ് 19 സാഹചര്യത്തിൽ വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം കണ്ണൂർ വിമാത്താവളം വഴി നാട്ടിലെത്തിക്കാനായി ബന്ധുക്കൾ വിമാനത്താവളം അധികൃതരെ സമീപിക്കുമ്പോൾ ഇതിനാവശ്യമായ A PHOകേന്ദ്രം വിമാനത്താവളത്തിൽ പ്രവർത്തനം തുടങ്ങിയിട്ടില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. APHOസെൻ്ററിലേക്ക് ആവശ്യമായ ജീവനക്കാരുടെ നിയമനം പൂർത്തിയാക്കാത്തതാണ് കാരണം.കേന്ദ്ര സർക്കാരാണ് ഉദ്യോഗാർഥികളെ നിയമിക്കേണ്ടത്.പുതിയ തസ്തിക സൃഷ്ടിക്കാത്തതിനാൽ ആദ്യഘട്ടത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുളള ജീവനക്കാർക്ക് കണ്ണൂരിൻ്റെ ചുമതല കൂടി നൽകാനായിരുന്നു ധാരണ.
വിമാനത്താവളത്തിൽ ടർമിനൽ കെട്ടിടത്തിൽ APHOകേന്ദ്രം ആരംഭിക്കുന്നതിനായി സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും നേരത്തെ തന്നെ ഒരുക്കിയിട്ടുണ്ടെന്നും കോവിഡിൻ്റെ പശ്ചാത്തലത്തിൽ ആളുകളുടെ പ്രയാസം കണക്കിലെടുത്ത് മൃതദേഹം കണ്ണൂർ വഴി എത്തിക്കാൻ ആവശ്യമായ ബദൽ സംവിധാനം ഒരുക്കുന്നതിന് ശ്രമിക്കുന്നുണ്ടെന്നും കിയാൽ അധികൃതർ അറിയിച്ചു.