പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫേസ്‌ബുക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്നത് ഉത്തരേന്ത്യന്‍ സംഘം
സിന്ധുമോൾ. ആർ
തിരുവനന്തപുരം: കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫേസ്‌ബുക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്നത് ഉത്തരേന്ത്യയിലെ വന്‍ സംഘം. 500ഓളം പേരടങ്ങിയ സംഘത്തിനെ കുറിച്ച് പൊലീസിന് തെളിവു ലഭിച്ചു. ഡിജിപി ഋഷിരാജ് സിങ്ങിന്റെയും ഐജി പി.വിജയന്റെയും പേരില്‍ സംഘം വ്യാജ വിലാസം ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കിയിരുന്നു.
ഋഷിരാജ് സിങ്ങിന്റെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയവര്‍ ഉപയോഗിച്ച 5 സിം കാര്‍ഡുകള്‍ ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് മേല്‍വിലാസത്തിലേതാണ്. പി. വിജയന്റെ പേരില്‍ രാജസ്ഥാന്‍, ഹരിയാന മേല്‍വിലാസത്തിലുള്ള 2 സിം കാര്‍ഡും ഉപയോഗിച്ചു. തെലങ്കാന ഡിഐജിയുടെ പേരില്‍ സമാന തട്ടിപ്പു നടത്തിയ 4 പേര്‍ അവിടെ അറസ്റ്റിലായിരുന്നു. തെലങ്കാന പൊലീസില്‍ നിന്നു സൈബര്‍ ക്രൈം പൊലീസ് വിവരങ്ങള്‍ തേടി. പിടിയിലായവര്‍ ചെറു കണ്ണികള്‍ മാത്രമാണെന്നും അഞ്ഞൂറിലേറെപ്പേര്‍ സംഘത്തിലുണ്ടെന്നുമാണ് തെലങ്കാന പൊലീസ് അറിയിച്ചത്. സിം കാര്‍ഡ് എടുക്കാനായി ഉപയോഗിച്ചതു മുഴുവന്‍ മറ്റു ചിലരുടെ പേരിലുള്ള തിരിച്ചറിയല്‍ രേഖയാണെന്നും കണ്ടെത്തി.