ആലപ്പുഴ • ‘കെഞ്ചിര’യിലെ ആദിവാസികളുടെ മങ്ങിയ വസ്ത്രങ്ങൾ തുന്നി സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ വാർത്തയെത്തുമ്പോൾ അശോകൻ പറവൂരിലെ പഴയൊരു വീടിനു കടുംവർണങ്ങൾ പൂശുകയായിരുന്നു. ‘കെഞ്ചിര’യ്ക്കു വേണ്ടി 22 ദിവസത്തെ വസ്ത്രാലങ്കാര ജോലി കഴിഞ്ഞ് 900 രൂപ ദിവസക്കൂലി കിട്ടുന്ന പെയിന്റിങ് ജോലിയിലേക്കാണ് മടങ്ങിയത്. ‘‘സാമ്പത്തിക ഞെരുക്കം വരുമ്പോൾ ഈ ജോലിയാണ് ആശ്വാസം’’– വീടിന്റെ തറയിൽ ഓക്സൈഡ് പൂശുന്നതിനിടയിൽ നിവർന്നു നോക്കി അശോകൻ (58) ചിരിച്ചു. സുഹൃത്തിനൊപ്പമാണു പെയിന്റിങ്.
‘കെഞ്ചിര’യുടെ വസ്ത്രാലങ്കാരത്തിനായി ചിത്രീകരണത്തിന് ഒരാഴ്ച മുൻപു വയനാട്ടിലെത്തി. ആദിവാസികളുടെ പാരമ്പര്യ വസ്ത്ര രീതി പഠിച്ചു. സംവിധായകൻ വിനയന്റെ അസോഷ്യേറ്റായ സുഹൃത്ത് ബാബു വഴിയാണു സിനിമയിലെത്തിയത്. 25 വർഷം മുൻപ് അസിസ്റ്റന്റായാണു തുടക്കം. 4 സിനിമകൾക്ക് സ്വതന്ത്ര വസ്ത്രാലങ്കാരമൊരുക്കി.
അവാർഡ് പ്രഖ്യാപിച്ചപ്പോൾ ആദ്യം വന്ന ഫോൺ കെഞ്ചിരയുടെ സംവിധായകൻ മനോജ് കാനയുടേതായിരുന്നു. പിന്നെ കോളുകൾ പ്രവഹിച്ചപ്പോൾ ജോലി ഇടയ്ക്കിടെ തടസ്സപ്പെട്ടു. സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടും, കൂലിപ്പണി പൂര്‍ത്തിയായ ശേഷം മാത്രമാണ് അശോകന്‍ വീട്ടിലേക്ക് മടങ്ങിയത്.
അവാര്‍ഡ് പ്രഖ്യാപനം അശോകന്‍ അറിഞ്ഞില്ലായിരുന്നു. പണിക്ക് പോയപ്പോള്‍ ഫോണ്‍ എടുത്തിട്ടില്ലായിരുന്നു. നിരന്തരം വിളി വന്നപ്പോള്‍ മകന്‍ ഫോണുമായി പണിസ്ഥലത്തേക്ക് എത്തി. ഒന്നിനുപുറകെ ഒന്നായി അഭിനന്ദനങ്ങള്‍ വരുമ്പോഴും മോടി കൂട്ടുന്നൊരു വീടിന്റെ തറയില്‍ പെയിന്റടിക്കുന്ന തിരക്കിലായിരുന്നു അശോകന്‍. ഒരു കയ്യില്‍ ബ്രഷും മറുകയ്യില്‍ ഫോണുമായി ഒരു സന്തോഷദിനത്തിന് നിറംപകരുന്ന തിരക്ക്.
പതിനേഴാം വയസിലാണ് സൂചിയില്‍ നൂലുകോര്‍ക്കുന്ന ജീവിതം ചവിട്ടിത്തുടങ്ങിയത്. പറവൂരിലെ നിത ടെയ്്ലറിങ് ഷോപ്പില്‍നിന്ന് പതിയെ സിനിമയിലേക്ക്. ഇരുനൂറോളം സിനിമാസെറ്റുകളില്‍ താരങ്ങളുടെ അളവെടുത്ത് ഉടുതുണി തുന്നി. പന്ത്രണ്ടു സിനിമകളില്‍ സ്വതന്ത്ര വസ്ത്രാലങ്കാരം ഒരുക്കി. വയനാട് പശ്ചാത്തലമായ കെഞ്ചിറയിലെ വേഷവിധാനത്തിനാണ് പുരസ്കാരം.