ആറ്റിങ്ങലിൽ കടംവാങ്ങിയ പണത്തെച്ചൊല്ലിയുണ്ടായ തർക്കം, വീടുകയറി ആക്രമണം ; യുവാവ് അറസ്റ്റിൽ
ആറ്റിങ്ങൽ: കടംവാങ്ങിയ പണത്തെച്ചൊല്ലിയുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചു. പണം നൽകിയ ആളിന്റെ വീട്ടിൽ ആക്രമണം നടത്തിയ അവനവഞ്ചേരി കൊച്ചു പരുത്തി ഗണപതി ക്ഷേത്രത്തിനു സമീപം പ്ലാവിള വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന അഭിജിത്തിനെ(25) ആറ്റിങ്ങൽ പൊലീസ് അറസ്റ്റു ചെയ്തു. പൊയ്കമുക്ക് മാർക്കറ്റിനു സമീപം ബിന്ദു ഭവനിൽ ബിന്ദുവിന്റെ കൈയ്യിൽ നിന്നും പ്രതിയുടെ അമ്മ വാങ്ങിയ പണം തിരികെ ചോദിച്ചത് ഇഷ്ടപ്പെടാതെയാണ് അഭിജിത്തും മൂന്നു സുഹൃത്തുക്കളും വീട്ടിൽ അതിക്രമിച്ചു കടന്ന് ബിന്ദുവിനെയും മകൻ ജിതിനേയും മകൾ വർഷയേയും ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
സെപ്റ്റംബർ 29 ന് രാത്രി 7 മണിക്കായിരുന്നു സംഭവം. അതിനു ശേഷം ഒളിവിൽപോയ പ്രതിയെ തിങ്കളാഴ്ചയാണ് കണ്ടെത്തി അറസ്റ്റു ചെയ്തത്. ആറ്റിങ്ങൽ സി.ഐ എസ്.ഷാജി, എസ്.ഐ മാരായ സനൂപ്, ജോയി, എ.എസ്.ഐ മാരായ താജുദ്ദീൻ, സലിം, പൊലീസുകാരായ ജിതിൻ, രാജേഷ്, അജിത്, വിനു, സുധീഷ്, ബിജു, അജി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായി സി.ഐ പറഞ്ഞു.