കോവിഡ് വൈറസ് പകരാതിരിക്കാന്‍ കറന്‍സി നോട്ടുകള്‍ കഴുകി ദക്ഷിണ കൊറിയക്കാരന്‍
സിന്ധുമോൾ. ആർ
കോവിഡ് വൈറസ് പകരാതിരിക്കാന്‍ കറന്‍സി നോട്ടുകള്‍ കഴുകി ദക്ഷിണ കൊറിയക്കാരന്‍. കറന്‍സി നോട്ടുവഴിയുള്ള കോവിഡ് ബാധ തടയുന്നതിന് നോട്ടുകള്‍ വാഷിംഗ് മെഷീനിലിട്ട് കഴുകിയും മൈക്രോവേവ് അവ്നില്‍ വച്ച് അണുനശീകരണം നടത്താന്‍ ശ്രമിക്കുകയാണ് ഇവര്‍. സിയോളിനടുത്തുള്ള അന്‍സാന്‍ നഗരത്തിലാണ് ഇത്തരത്തിലുളള സംഭവം നടന്നത്.
50, 000 വോണിന്റെ കണക്കില്ലാത്ത നോട്ടുകളാണ് ഇയാള്‍ വാഷിംഗ് മെഷീനിലിട്ടത്. വാഷിംഗ് മെഷീനില്‍നിന്ന് പുറത്തെടുത്തപ്പോള്‍ തന്നെ നോട്ടുകള്‍ പലതും കീറിപ്പോയി. ഇവ മാറ്റിക്കിട്ടുമോ എന്നറിയാന്‍ ഇയാള്‍ ബാങ്ക് ഒഫ് കൊറിയയില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍, താന്‍ കോവിഡിനെ തുരത്തുന്നതിനായി നോട്ടുകള്‍ അലക്കിയതാണെന്ന് ഇദ്ദേഹം ആദ്യം സമ്മതിച്ചില്ല. കുടുംബാംഗത്തിന്റെ ശവസംസ്കാര വേളയില്‍ ബന്ധുക്കളും സുഹൃത്തുക്കളും നല്‍കിയ സഹായധനമാണ് ഇതെന്നാണ് അയാള്‍ ബാങ്കധികൃതരോട് പറഞ്ഞത്.
നിരന്തരമുള്ള ചോദ്യം ചെയ്യലിനൊടുവിലാണ് സത്യാവസ്ഥ പറഞ്ഞത്. എത്ര നോട്ടുകളാണ് ഇയാള്‍ കഴുകാന്‍ ശ്രമിച്ചതെന്ന് കൃത്യമായി വ്യക്തമല്ല. ബാങ്കിന്റെ നിയമമനുസരിച്ച് ഉപയോഗശൂന്യമായ നോട്ടുകളുമായി എത്തുന്ന ഒരാള്‍ക്ക് പരമാവധി തിരിച്ചു നല്‍കാവുന്ന തുക 23 ദശലക്ഷം വോണ്‍ (19,320 ഡോളര്‍) ആണ്. അതായത് ഏകദേശം പതിനാലര ലക്ഷം രൂപ.