നെയ്യാറില്‍ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട കടുവ പാര്‍ക്കില്‍ തന്നെയുണ്ടെന്ന് വനംവകുപ്പ്; തെരച്ചിൽ പുനരാരംഭിച്ചു
സിന്ധുമോൾ. ആർ
നെയ്യാറില്‍ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട കടുവ പാര്‍ക്കില്‍ തന്നെയുണ്ടെന്ന് വനംവകുപ്പ്. കടുവ ഡാമിലേക്ക് ചാടിയിട്ടില്ലെന്നാണ് നിഗമനം. വനംവകുപ്പ് തെരച്ചില്‍ പുനരാരംഭിച്ചു. കടുവയെ മയക്കുവെടി വെക്കുന്നതിനായി ഡോ.അരുണ്‍ സക്കറിയ നെയ്യാര്‍ സഫാരി പാര്‍ക്കിലെത്തി. കടുവയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍.
പാര്‍ക്കിനുള്ളിലെ കൂടു തുറന്ന് പുറത്ത് ചാടിയ കടുവ വനപാലകരേയും പോലീസിനെയും വട്ടം കറക്കുകയാണ്. ആദ്യമൊന്ന് പ്രത്യക്ഷപ്പെട്ടെങ്കിലും വലയിലാകാതെ വീണ്ടും ചാടിപ്പോയി. അതോടെ മയക്കുവെടിവെക്കാൻ വന്നവര്‍ നിരാശരായി . നേരം ഇരുട്ടിയതോടെ കടുവയെ നോക്കിപ്പായാന്‍ കഴിയാതെ വനം വകുപ്പ് കാടിറങ്ങി. തൊട്ടടുത്തെ ഡാമില്‍ വലിയ ശബ്ദം കേട്ടതോടെ കടുവ വെള്ളത്തില്‍ ചാടിയെന്ന് കരുതി ജലയാശയമാകെ പരതി വെള്ളത്തിലില്ലെന്ന് ഉറപ്പാക്കി തെരച്ചിലുകാര്‍ കരക്ക് കയറി.
കടുവ വിശന്ന് വലഞ്ഞാല്‍ പതുങ്ങി വരുമെന്നും അപ്പോള്‍ പ്രലോഭിപ്പിക്കാന്‍ ഒരാടിനെയും കാട്ടിലെത്തിച്ചിട്ടുണ്ട്. ഈ കെണിയിലും വീണില്ലെങ്കില്‍ ഇന്ന് പകല്‍ കടുവയെ കുടുക്കാമെന്നാണ് കണക്കുകൂട്ടല്‍. എന്ത് വില കൊടുത്തും കടുവയെ പൊക്കാമെന്നാണ് ആശങ്കയിലായ നാട്ടുകാര്‍ക്ക് വനംവകുപ്പുദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന ഉറപ്പ്.