സിന്ധുമോൾ. ആർ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിവാര രോഗ ബാധിതരുടെ എണ്ണം കുറഞ്ഞു വരികയാണ്. ഏറ്റവും കൂടുതല്‍ രോഗ ബാധിതരുടെ എണ്ണം രേഖപ്പെടുത്തിയത് ഒക്ടോബര്‍ 24നാണ്. അതിനു ശേഷമുള്ള രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഓരോ ദിവസത്തേയും കണക്ക് തൊട്ടുമുന്‍പുള്ള ആഴ്ചയിലെ അതാതു ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 1 മുതല്‍ 10 ശതമാനം വരെ കുറവാണ് കാണുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ചയിലെ ആക്റ്റീവ് കേസുകളേക്കാള്‍ 10 ശതമാനത്തോളം കുറവാണെന്നത് സംസ്ഥാനത്തിന് ആശ്വാസമാണ്. എന്നാല്‍ രോഗ ബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നതിനാല്‍ മുന്‍ കരുതലുകളില്‍ വീഴ്ച്ച വരുത്തരുതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള പ്രവണത ഇത്രയധികം ദിവസങ്ങള്‍ തുടര്‍ച്ചയായി കാണിക്കുന്നത് ആദ്യമായാണ്.
പലയിടങ്ങളിലും രോഗം ഒരു തവണ ഉച്ചസ്ഥായിയില്‍ എത്തിയതിനു ശേഷം ഇടവേള പിന്നിട്ട് വീണ്ടും ആദ്യത്തേക്കാള്‍ മോശമായ രീതിയില്‍ പീക്ക് ചെയ്യുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. അത്തരം സാഹചര്യമുടലെടുത്താല്‍ രോഗമേല്‍പ്പിക്കുന്ന ആഘാതം നിയന്ത്രണാതീതമായി വളരും. രോഗ മുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം മരണ നിരക്ക് കുറയുന്നതും ആശ്വാസമാണ്. എന്നാല്‍ മരണ നിരക്ക് കുറവാണെന്നു കരുതി രോഗത്തെ നിസ്സാരവല്‍ക്കരിക്കാന്‍ ആരും തയ്യാറാകരുതെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശമുണ്ട്. രോഗ മുക്തി നേടുന്നവരില്‍ പലര്‍ക്കും മറ്റ് പല രോഗങ്ങളും പിടിപെടുന്നുണ്ട്. അതിനാല്‍ തന്നെ കേസുകള്‍ കുറഞ്ഞു വരുന്ന പശ്ചാത്തലത്തിലും ജാഗ്രത കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.