ചെന്നൈ• നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തിൽ അവ്യക്തതകൾ തുടരുന്നതിനിടെ നിർണായക വെളിപ്പെടുത്തലുകളുമായി അമ്മ ശോഭ രംഗത്ത്. കഴിഞ്ഞ ദിവസമാണ് ഓൾ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരിൽ പാർട്ടി രൂപീകരിച്ചതായും തിരഞ്ഞെടുപ്പ് കമ്മിഷനിൽ റജിസ്റ്റർ ചെയ്തതായും വിജയിയുടെ പിതാവ് എസ്.എ ചന്ദ്രശേഖർ അറിയിച്ചത്. എന്നാൽ സംഘടന രൂപീകരിച്ച വാർത്ത വിജയ് നിഷേധിച്ചു. മാത്രമല്ല തന്റെ ആരാധകരോട് പാർട്ടിയുമായി സഹകരിക്കരുതെന്നും ആവശ്യപ്പെട്ടു. പാർട്ടിയുടെ ട്രഷറർ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറാണ്.
ഇപ്പോൾ കൂടുതൽ വിശദീകരണവുമായി ശോഭ രംഗത്തെത്തിയിരിക്കുകയാണ്. ഒരു മാസം മുൻപ് എസ്.എ. ചന്ദ്രശേഖർ വിജയ്‌യുടെ പേരിൽ സംഘടന രൂപീകരിക്കുന്നെന്നു പറഞ്ഞാണ് രേഖകളിൽ തന്റെ ഒപ്പ് ശേഖരിച്ചത്. എന്നാൽ അതു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനാണെന്ന് അറിഞ്ഞിരുന്നില്ല. ഒരാഴ്ച മുമ്പാണ് അത് രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനു വേണ്ടിയാണെന്ന് അറിഞ്ഞത്. അപ്പോൾതന്നെ മകനറിയാതെ ചെയ്യുന്ന കാര്യങ്ങളിൽ ഒന്നും താൻ പങ്കാളിയാകില്ല എന്ന് അറിയിച്ചിരുന്നു.
തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഭിപ്രായങ്ങളൊന്നും പറയരുതെന്ന് വിജയ് അച്ഛനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് വകവയ്ക്കാതെയാണ് ചന്ദ്രശേഖർ ഈയൊരു തീരുമാനമെടുത്തതെന്നും ശോഭ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതോടെ വിജയ് അച്ഛനോട് സംസാരിക്കുന്നതു തന്നെ അവസാനിപ്പിച്ചിരുന്നെന്നും ശോഭ പറഞ്ഞു. മാത്രമല്ല വിജയ് ഭാവിയിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുമോ എന്നതിന് ഉത്തരം നൽകാൻ വിജയ്ക്ക് മാത്രമേ സാധിക്കൂ എന്നും അമ്മ വ്യക്തമാക്കി.
എന്നാൽ താൻ തുടങ്ങിയത് വിജയിയുടെ രാഷ്ട്രീയ പാർട്ടി അല്ലെന്നും വിജയ്ക്ക് അതിൽ യാതൊരു പങ്കുമില്ലെന്നും പറഞ്ഞ് ചന്ദ്രശേഖറും രംഗത്തുവന്നു. താനും മകനും ശത്രുക്കളല്ലെന്നും എന്നാൽ വിജയ് എന്ന നടന്റെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. താൻ വിജയ്‌യുടെ അഭിപ്രായം ചോദിച്ചിട്ടല്ല ഫാൻസ് അസോസിയേഷൻ തുടങ്ങിത്, അതു പോലെതന്നയാണ് രാഷട്രീയ പാർട്ടി റജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.