പോത്തൻകോട് അതിഥി തൊഴിലാളികൾക്കിടയിൽ മന്ത് രോഗം ആശങ്കകൾ അകറ്റാൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും- മന്ത്രി ജി.ആർ.അനില്‍.
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ്
പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളികള്‍ക്കിടയില്‍ മന്തുരോഗം പടരുന്നു എന്ന വാർത്തയിൽ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഇതിനായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് പരിശോധന ഊർജ്ജിതമാക്കാൻ മന്ത്രി ജി.ആർ.അനില്‍ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിര്‍ദ്ദേശം നൽകിയതായി അറിയിച്ചു. അതിഥി തൊഴിലാളികള്‍ക്കും തദ്ദേശവാസികൾക്കും പ്രത്യേകമായി ക്യാമ്പ് സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. 2022 സെപ്തംബർ മാസത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നുള്ള DVC Unit Team പരിശോധനകള്‍ നടത്തിയതില്‍ 18 അതിഥി സംസ്ഥാന തൊഴിലാളികള്‍ മന്ത് രോഗികള്‍ ആണെന്ന് കണ്ടെത്തുകയും തുടർന്ന് തോന്നയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർ രോഗികളെ പരിശോധിക്കുകയും ഇതില്‍ 13 പേരെ ചികിത്സയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. 5 പേർ സംസ്ഥാനം വിട്ടുപോയതായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. ഇവരിൽ നിന്ന് ആർക്കെങ്കിലും രോഗം പകർന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഒക്ടോബർ മാസത്തിൽ പ്രദേശത്ത് സംഘടിപ്പിച്ച പരിശോധനാക്യാമ്പിൽ 70 പേരെ പരിശോധിച്ചതില്‍ ആർക്കും മന്ത് രോഗം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തദ്ദേശവാസികള്‍ക്ക് മാത്രമായി നവംബറിൽ പോത്തന്‍കോട് വച്ച് മന്ത് രോഗ പരിശോധന നടത്തുകയും പ്രദേശവാസികളായ ആർക്കും രോഗം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലായെന്നതും ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നല്‍കിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സമീപ പഞ്ചായത്തുകളിലെ മെഡിക്കൽ ഓഫീസർമാരും ആരോഗ്യപ്രവർത്തകുരും അടങ്ങുന്ന ഒരു സംഘം പരിശോധനകൾക്കും നേതൃത്വം നൽകുമെന്നും മന്ത്രി അറിയിച്ചു.