‘രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം നേരിടുന്ന വലിയ വെല്ലുവിളി, കോവിഡ്:’ പ്രധാനമന്ത്രി
സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായാണ് കോവിഡ് വ്യാപനമെന്ന് ജി-20 ഉച്ചകോടിയില്‍ പ്രധാനമന്തി നരേന്ദ്ര മോദി. സാമ്പത്തിക പ്രതിസന്ധി മറികടക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, വ്യാപാര മേഖലയ ഉത്തങ്കിപ്പിക്കുക എന്നിവയില്‍ മാത്രം പരിമിതപ്പെടുത്താതെ ജി 20 നിര്‍ണ്ണായക നടപടിയെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മൂലധനത്തിനും ധനകാര്യത്തിനുമാണ് ഊന്നല്‍ നല്‍കി കൊണ്ടിരിക്കുന്നത്. വിശാലമായ ഹ്യൂമന്‍ ടാലന്റ് പൂള്‍ സൃഷ്ടിക്കുന്നതിന് മള്‍ട്ടി-സ്കില്ലിംഗ്, റീ-സ്കില്ലിംഗ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡിന് ശേഷമുള്ള ലോകത്ത് ‘എവിടെ നിന്നു കൊണ്ടും ജോലി ചെയ്യുക’ എന്ന ഒരു പുതിയ ശീലം രൂപപ്പെട്ടു. സാങ്കേതിക വിദ്യയെ ഈ തരത്തിലുള്ള തൊഴില്‍ മേഖലയ്ക്കായി കൂടുതല്‍ പ്രയോജനപ്പെടുത്തണം. പുതിയ സാങ്കേതികവിദ്യ ആയാസരഹിതമായ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ളതാകണം.
സാങ്കേതികവിദ്യ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും എത്തുന്നുവെന്ന് ഉറപ്പാക്കണം. പരിസ്ഥിതിയെയും പ്രകൃതിയെയും ചൂഷണം ചെയ്യാതെ ആരോഗ്യകരമായ ജീവിത ശൈലിയെ പ്രോത്സാഹിപ്പിക്കണം. ഭരണ സംവിധാനങ്ങളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കണം. പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ നമ്മുടെ പൗരന്മാരെ കൂടുതല്‍ പ്രാപ്തരാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിസന്ധിക്ക് ഇടയിലും വിര്‍ച്വല്‍ സംവിധാനം വഴി ജി – 20 ഉച്ചകോടിക്ക് ആതിഥ്യം അരുളുന്ന സൗദി അറേബ്യയെ പ്രധാനമന്ത്രി പ്രശംസിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ഉച്ചകോടി ഞായറാഴ്ച സമാപിക്കും. കോവിഡ് പ്രതിസന്ധി, തൊഴില്‍ നഷ്ടം പരിഹരിക്കല്‍ എന്നിവയാണ് പ്രധാന ചര്‍ച്ചാ വിഷയം. യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ഇന്ത്യ, ഉള്‍പ്പെടെ ലോകത്തിലെ വന്‍ശക്തികളായ 20 രാജ്യങ്ങളാണ് ഉച്ചകോടിയിലെ അംഗങ്ങള്‍.