പത്തനംതിട്ട : മണക്കയം ആദിവാസികോളനയിലെ ഗോപാലന്റെയും നാരായണിയുടെയും നേതൃത്വത്തിലുള്ള സംഘം മീനമാസമാകാന്‍ കാത്തിരിക്കും .
മലദൈവങ്ങളെ വണങ്ങി അവര്‍ പൊന്നമ്ബൂവ് തേടി കാട്ടിലേക്ക് പോകുന്നത് ഈ നാളുകളിലാണ്. പത്ത് വയസുമുതല്‍ കാട് കയറാന്‍ തുടങ്ങിയതാണ് എണ്‍പതുകാരനായ ഗോപാലനും എഴുപതുകാരിയായ നാരായണിയും. പതിനഞ്ചോ അതിലധികമോ വരുന്ന സംഘത്തിനൊപ്പമാണ് ഇപ്പോഴത്തെ വനയാത്ര. പത്ത് വയസുമുതലുള്ള കുട്ടികള്‍ വരെ ഇതിലുണ്ടാകും. കാട്ടുമൃഗങ്ങളെ കണ്ടാല്‍ എന്തുചെയ്യണമെന്ന് ഗോപാലന്‍ പറയും. അതനുസരിച്ചാണ് സംഘം നീങ്ങുക.
അഞ്ചാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട് ഗോപാലന്‍. ഏഴ് പെണ്‍മക്കളും മൂന്ന് ആണ്‍മക്കളുമുണ്ട് ഉള്ളാട വിഭാഗത്തില്‍പ്പെട്ട ഈ ദമ്ബതികള്‍ക്ക്.
ഒന്നോ രണ്ടോ മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് യാത്ര. 20 മുതല്‍ നൂറ് കിലോ വരെ പൊന്നമ്ബൂവ് ശേഖരിച്ച് മടങ്ങും. ആദിവാസി കളുടെ പ്രധാന വരുമാന സ്രോതസാണ് പൊന്നമ്ബൂവ്. അവര്‍ ശേഖരിക്കുന്ന വനവിഭവങ്ങളില്‍ പ്രധാനം.
എന്നാല്‍ ഇപ്പോള്‍ മുന്‍ വര്‍ഷങ്ങളിലെപ്പോലെ ലഭിക്കുന്നില്ല. കാലാവസ്ഥമാറിയതുകൊണ്ട് ചിലതൊക്കെ നേരത്തെ പൂക്കും. ഗിരിജന്‍ സൊസൈറ്റികളും മലഞ്ചരക്ക് വ്യാപാരികളുമാണ് ആദിവാസികളില്‍ നിന്ന് പൊന്നമ്ബൂവ് വാങ്ങുന്നത്. ഉത്തരേന്ത്യക്കാര്‍ കിലോയ്ക്ക് രണ്ടായിരത്തിലധികം രൂപ കൊടുത്താണ് മൊത്തവ്യാപാരികളില്‍ നിന്ന് വാങ്ങുന്നത്. പക്ഷേ ആദിവാസികള്‍ക്ക് കിലോയ്ക്ക് 200 മുതല്‍ 750 രൂപ വരെയേ ലഭിക്കു.
ആദിവാസികള്‍ക്ക് മാത്രമാണ് കാട്ടില്‍കയറി വനവിഭങ്ങള്‍ ശേഖരിക്കാനുള്ള അവകാശം. എന്നാല്‍ മലഞ്ചരക്ക് വ്യാപാരികളുടെയടക്കം കൈവശം ഇവ ധാരാളമായി വില്‍പ്പനയ്ക്കുണ്ട്.
പൊന്നമ്ബൂവ്
പശ്ചിമഘട്ട വനങ്ങളിലെ കാട്ടുജാതി മരത്തിലാണ് പൊന്നാമ്ബൂവ് ഉണ്ടാകുന്നത്. മിരിസ്റ്റിക്ക മലബാറിക്ക എന്നാണ് ശാസ്ത്രീയ നാമം.മുളപൊട്ടി വളര്‍ന്ന് ഇരുപത് വര്‍ഷത്തിന് ശേഷമാണ് കായ്ക്കുന്നത്. ആയുര്‍വേദ മരുന്നുകളില്‍ ഉപയോഗിക്കാറുണ്ട്. വസ്ത്രങ്ങള്‍ക്ക് നിറംനല്‍കാനും പെയിന്റ് തയാറാക്കാനും ഇവ ചേര്‍ക്കാറുണ്ടെന്ന് ആദിവാസികള്‍ പറയുന്നു.
ജാതിക്കയിലെ ജാതിപത്രി പോലെയാണ് പൊന്നമ്ബൂവിന്റെ ഘടന. ഉണക്കിയെടുത്തതിന് ശേഷം വിത്ത് കാട്ടില്‍ത്തന്നെ ആദിവാസികള്‍ ഉപേക്ഷിക്കും