വൻ എണ്ണ ശേഖരം കണ്ടെത്തി
ശ്രീജ.എസ്
ദുബായ്: അബുദാബിയില്‍ വന്‍ ശേഷിയുള്ള പുതിയ എണ്ണ ശേഖരം കണ്ടെത്തി. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപസര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ യുഎഇ സുപ്രീം പെട്രോളിയം കൌണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. 22 ബില്യണ്‍ ബാരല്‍ ശേഷിയുള്ള പുതിയ എണ്ണ പാടം ഖനനത്തിനായി മൂലധനനിക്ഷേപം 448 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ത്തുന്നതിനുള്ള അഡ്നോക് ബിസിനസ് പദ്ധതിക്കും കൌണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
പുതിയ എണ്ണ ശേഖരം കണ്ടെത്തിയതോടെ രാജ്യത്തെ മൊത്തം പരമ്പരാഗത എണ്ണ ശേഖരം 107 ബില്യണ്‍ ബാരലിലേക്ക് ഉയരും, ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരിലൊരാളായ ഒപെക് രാജ്യമായ യുഎഇ ഇതോടെ റഷ്യയുടെ തൊട്ടരികില്‍ എത്തിയിരിക്കുകയാണ്.
ഈ കണ്ടെത്തല്‍ ‘ഏറ്റവും കൂടുതല്‍ എണ്ണ ശേഖരം ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ ലോകത്തെ ആറാം സ്ഥാനത്ത് യുഎഇയെ എത്തിക്കുന്നു,’ രാജ്യത്തെ ഊര്‍ജ്ജ റെഗുലേറ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. പാരമ്പര്യേതര എണ്ണ വിഭവങ്ങളുടെ കാര്യത്തില്‍ അബുദാബിയിലെ ചില പ്രധാന മേഖലകളെക്കാള്‍ കൂടുതലാണ്’, ഉല്‍പാദന സാധ്യതകളെ വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഷെയ്ല്‍ ഓയില്‍ പ്രവര്‍ത്തനങ്ങളുമായി താരതമ്യപ്പെടുത്താമെന്ന് പ്രസ്താവനയില്‍ പറയുന്നു.