തിരുവനന്തപുരത്തെ റീജിയണൽ ഔട്ട്‌റീച്ച് ബ്യൂറോ, ശാന്തി നികേതൻ സ്‌കൂളുമായി സഹകരിച്ച് സൈബർ ഭീഷണികളും കുട്ടികളും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.ഓൺലൈൻ പഠനം വ്യാപകമായ ഈ കാലഘട്ടത്തിൽ സൈബർ ദുരുപയോഗങ്ങളെ കുറിച്ച് എല്ലാവരും ബോധവാന്മാർ ആയിരിക്കണം എന്ന് ക്ലാസ്സ് നയിച്ച രാജഗിരി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻ്റ് ടെക്നോളജിയിലെ അസിസ്റ്റൻ്റ് പ്രഫസർ ശ്രീ ബിനു. എ പറഞ്ഞു.
കുട്ടികൾക്ക് സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുന്നതിനോടൊപ്പം സൈബർ ഇടം സുരക്ഷിതമായി ഉപയോഗിക്കുന്നതിന് സൈബർ നൈതികത പഠിപ്പിക്കുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അവബോധത്തിന്റെ അഭാവം മൂലം കൗമാരക്കാർ സൈബർ കുറ്റകൃത്യങ്ങളിൽ കൂടുതൽ ഏർപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കനുസരിച്ച് സൈബർ കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ കേരളത്തിലാണെന്നും; മാത്രമല്ല ഇവ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ കൂടുതലായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ ഉന്നയിച്ച ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. പത്താം ക്ലാസിൽ നിന്നുള്ള നൂറോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. റീജിയണൽ ഔട്ട്‌റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി. കെ എ ബീനയും പരിപാടിയിൽ സംസാരിച്ചു.