സ്റ്റാഫ് പ്രതിനിധി
കണ്ണൂർ: എപി അബ്ദള്ളക്കുട്ടിയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരികയും ദേശീയ നേതൃത്വപദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്ത തന്ത്രം ലക്ഷ്യത്തിലെത്തുന്നതായി ബി.ജെ.പി. സംസ്ഥാനനേതൃത്വം. സംസ്ഥാനത്ത് ഇതുവരെ കാണാത്ത തരത്തിലാണ് മുസ്ലീം സമുദായത്തില്‍ നിന്നാളുകള്‍ ബി.ജെ.പി.യിലേക്ക് കടന്നുവരുന്നത്. മാത്രമല്ല സംസ്ഥാനത്ത് ഇതിന് മുന്‍പ് കാണാത്തവിധമാണ് സമുദായത്തില്‍ നിന്നും ആളുകള്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കടന്നുവന്നിരിക്കുന്നത്, അതും ബി.ജെ.പി. സ്ഥാനാര്‍ത്ഥികളായി.
ഇതിന് പിന്നിൽ എ പി. അബ്ദുള്ളക്കുട്ടിയുടെ സ്വാധീനമുണ്ടെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് അറുപതോളം മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പില്‍ നിര്‍ത്തിയിരിക്കുന്നത്. ഇതില്‍ പതിനാറ് പേര്‍ സ്ത്രീകളാണ് എന്നുള്ളതാണ് മറ്റൊരു വസ്തുത. കോഴിക്കോട് ജില്ലയില്‍ നിന്നുമാത്രം ആറുപേരാണ് എന്‍.ഡി.എ.യ്ക്കുവേണ്ടി മത്സരരംഗത്തുള്ളത്. കോഴിക്കോട് കോര്‍പ്പറേഷനിലെ കുറ്റിച്ചിറയില്‍ ആദ്യമായാണ് ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. കൂടാതെ അബ്ദുള്ളക്കുട്ടിയുടെ സഹോദരന്‍ എ.പി. ഷറഫുദ്ദീന്‍ കണ്ണൂരില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുണ്ട്. മലപ്പുറത്ത് രണ്ട് വനിതകള്‍ ബി.ജെ.പി.ടിക്കറ്റില്‍ മത്സരരംഗത്തുണ്ട്. ഇടതും വലതും മുസ്ലീം സമുദായത്തെ കൂടെ നിര്‍ത്താന്‍ കിണഞ്ഞുപരിശ്രമിക്കുന്നതിനിടയിലാണ് ഈ മാറ്റമെന്നതും ശ്രദ്ധേയമാണ്.