ഇടുക്കി :ബിജുമേനോന്റെ സി.പി. മാമച്ചൻ വെള്ളിമൂങ്ങയായി പറന്നിറങ്ങിയിട്ട് ആറു വര്‍ഷം കഴിഞ്ഞു. എന്നിട്ടും ഇത്തവണത്തെ തിരഞ്ഞെടുപ്പിലും പോസ്റ്റര്‍ ഡെമ്മികളിലെ താരം ഖദറിട്ട് വെളുക്കെ ചിരിച്ച് നില്‍ക്കുന്ന ഈ സിനിമാകഥാപാത്രം തന്നെയാണ്. സിനിമക്ക് വേണ്ടി പോസ്റ്ററും, ഫ്ലക്സുമടിച്ച തൊടുപുഴയിലെ ജെമിനി പ്രസ്സിലും മാമച്ചന്‍മാരുടെ തിരക്കാണ്.
ഇരിക്കൂറെന്ന സാങ്കല്‍പ്പിക നാട്ടിലേയ്ക്ക് സി.പി. മാമച്ചനെന്ന രാഷ്ട്രീയക്കാരന്റെ ഫ്ലക്സും പോസ്റ്ററുമെല്ലാം അന്ന് പ്രിന്റ് ചെയ്തത് തൊടുപുഴയിലായിരുന്നു. അതേ ജെമിനി പ്രസ്സില്‍ ഈ തദ്ദേശ തിരഞ്ഞെടുപ്പിലും ഡമ്മി സ്ഥാനാർഥിയായി മാമച്ചനുണ്ട്. ഇരിക്കൂര്‍ എട്ടാം വാര്‍ഡിലേയ്ക്ക് മല്‍സരിക്കുന്ന ബിജുമേനോന്റെ മാമച്ചന് എല്ലാ ചിഹ്നങ്ങളും ഈ അച്ചടിശാല അനുവദിച്ചു നല്‍കി. ജിബു ജേക്കബിന്റെ സംവിധാനത്തില്‍ 2014 സെപ്റ്റംബറില്‍ റിലീസായ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം – വെള്ളിമൂങ്ങയ്ക്ക് വേണ്ടിയായിരുന്നു ഈ പ്രസ്സിലും തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ തയാറാക്കി തുടങ്ങിയത്.
ഇടുക്കിയുടെ പഴ്ചാത്തലത്തിലൊരുങ്ങിയ സിനിമ വന്‍ ഹിറ്റായതോടെ 2015ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ജില്ലയിലെ പ്രസ്സുകളിലെല്ലാം മാമച്ചന്റെ ഡമ്മികള്‍ സ്ഥിരം കാഴ്ച്ചയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും തന്ത്രപൂര്‍വമുള്ള നീക്കങ്ങളിലൂടെ ജയിക്കുകയും ചെയ്ത സിപി മാമച്ചനൊപ്പെം സെല്‍ഫിയുമെടുത്താണ് ഇവിടെ ഫോട്ടോഷൂട്ടിനും, പോസ്റ്ററടിക്കാനുമെല്ലാമെത്തുന്ന സ്ഥാനാര്‍ഥികള്‍ മടങ്ങുന്നത്.