IndiaLatest

വിവാഹത്തിന് മുന്‍പ് വധൂവരന്മാര്‍ മതവും വരുമാനവും വെളിപ്പെടുത്തണം : നിയമവുമായി അസം സര്‍ക്കാര്‍

“Manju”

സിന്ധുമോൾ. ആർ

ഗുവാഹത്തി: വിവാഹത്തിന് ഒരുമാസം മുമ്പ് ഔദ്യോഗിക രേഖയില്‍ മതവും വരുമാനവും വെളിപ്പെടുത്തണമെന്ന പുതിയ നിയമ നിര്‍മാണത്തിന് അസമിലെ ബി.ജെ.പി സര്‍ക്കാര്‍. ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ ലവ് ജിഹാദ് നിയമവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നിരിക്കെയാണ് വേറിട്ടനിയമം നടപ്പാക്കാന്‍ അസം സര്‍ക്കാര്‍ ഒരുങ്ങുന്നത്. സഹോദരിമാരെ ശാക്തീകരിക്കാനാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും നിയമങ്ങള്‍പോലെയല്ല അസമിലെ നിയമം, എന്നാല്‍ സമാനതകള്‍ ഉണ്ടാകുമെന്ന് മന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ‘അസമിലെ നിയമം ‘ലവ് ജിഹാദിന്’ എതിരെയല്ല. ഇതില്‍ എല്ലാ മതങ്ങളും ഉള്‍പ്പെടുകയും സുതാര്യതയിലൂടെ സഹോദരിമാരെ ശാക്തീകരിക്കുകയും ചെയ്യും. മതം മാത്രം വെളുപ്പെടുത്തിയാല്‍ പോര, വരുമാന സ്രോതസും വെളിപ്പെടുത്തണം. കുടുംബത്തിന്റെ പൂര്‍ണവിവരങ്ങള്‍, വിദ്യാഭ്യാസം തുടങ്ങിയവയും. ഒരേ മതക്കാര്‍ തമ്മിലുള്ള വിവാഹങ്ങളില്‍ പോലും പലപ്പോഴും പെണ്‍കുട്ടികള്‍ വിവാഹശേഷം ഭര്‍ത്താവിന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന് പിന്നീടാണ് തിരിച്ചറിയുക’ അദ്ദേഹം പറഞ്ഞു.

വിവാഹിതരാകാന്‍ ഒരുങ്ങുന്നവര്‍ ഒരു മാസം മുമ്പ് വരുമാനം, ജോലി, സ്ഥിര മേല്‍വിലാസം, മതം തുടങ്ങിയവ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഫോമില്‍ രേഖപ്പെടുത്തി നല്‍കണം. ഇതിന് തയാറാകാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസമില്‍ അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനാരിക്കെയാണ് ബി.ജെ.പി നീക്കം. തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി നേതൃത്വം. കുറച്ചുദിവസം മുമ്പ് യു.പി സര്‍ക്കാര്‍ ലവ് ജിഹാദ് തടയുന്നതിനായി പുതിയ നിയമം കൊണ്ടുവന്നിരുന്നു. വിവാഹത്തിന്റെ പേരിലുള്ള മതംമാറ്റം ഇനി കുറ്റകരമാകും. നിര്‍ബന്ധിത മതംമാറ്റവും യു.പിയില്‍ കുറ്റകരമായി കണക്കാക്കും.

Related Articles

Back to top button