KeralaLatestMalappuram

ദമ്പതികളെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

“Manju”

അങ്കമാലി: യുവദമ്പതികളെ വീട്ടിലെത്തി കുത്തി പരിക്കേല്‍പ്പിച്ച ശേഷം ദേഹത്ത് പെട്രോളൊഴിച്ച്‌ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി യുവാവ് മരിച്ചു. ദമ്പതികളുടെ വീടിന്റെ ടൈല്‍ ജോലികളുമായി ബന്ധപ്പെട്ട തര്‍ക്കമാണു കാരണം. മുന്നൂര്‍പ്പിള്ളി മാരേക്കാടന്‍ പരേതനായ ശിവദാസന്റെയും രമണിയുടെയും മകന്‍ നിഷില്‍ (31) ആണ് മരിച്ചത്. ‌

പാലിശേരി താന്നിച്ചിറ കനാല്‍ബണ്ടിനു സമീപം വാഴക്കാല ഡൈമിസ് (34), ഭാര്യ ഫിഫി (28) എന്നിവര്‍ക്കാണു കുത്തേറ്റത്. ഫിഫിക്കു കഴുത്തിലും ഡൈമിസിനു വയറ്റിലും കൈകളിലും പുറത്തും കുത്തേറ്റിട്ടുണ്ട്. ഇരുവരും അപകടനില തരണം ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം രണ്ടോടെയായിരുന്നു സംഭവം. കത്തിയും പെട്രോളുമായാണ് നിഷില്‍ ഇരുചക്രവാഹനത്തില്‍ ഡൈമിസിന്റെ വീട്ടിലെത്തിയത്. നിഷില്‍ എത്തുമ്പോള്‍ ഡൈമിസും ഫിഫിയും വീട്ടിലുണ്ടായിരുന്നില്ല. ഇരുവരും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി പോയിരിക്കുകയായിരുന്നു.

ഇന്നലെ രണ്ടിനു വീട്ടില്‍ തിരികെയെത്തിയപ്പോഴാണു സംഭവം. വീടിന്റെ താഴെ ഭാഗത്ത‌ു നിഷില്‍ നേരത്തെ തന്നെ എത്തി ഒളിച്ചിരിക്കുകയായിരുന്നുവെന്ന് കുത്തേറ്റ ദമ്ബതികള്‍ പറഞ്ഞു. നായയ്ക്കു ചോറു നല്‍കാനായി പോകവേ ഫിഫിയെ നിഷില്‍ ആക്രമിച്ചു. ഫിഫി ബഹളം വച്ച‌ു വീടിന്റെ മുന്‍വശത്തേക്ക് ഓടി. നിഷിലിന്റെ ആക്രമണം തടയുന്നതിനിടെ ഡൈമിസിനും കുത്തേറ്റു. ബഹളം കേട്ടു നാട്ടുകാര്‍ എത്തുമ്ബോള്‍ ദമ്ബതിമാര്‍ കുത്തേറ്റ നിലയില്‍ വീടിന്റെ സിറ്റൗട്ടിലും ദേഹത്താകെ തീയുമായി നിഷില്‍ മുറ്റത്തു‌ം കിടക്കുന്നതാണു കണ്ടത്.

ഇവരുടെ വീടിന്റെ ഗൃഹപ്രവേശം നടന്നതു 10 മാസം മുന്‍പായിരുന്നു. ടൈല്‍ ജോലികള്‍ ചെയ്തതിലെ തര്‍ക്കവുമായി ബന്ധപ്പെട്ടു നിഷിലിന് എതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 30,000 രൂപ കൂടി ലഭിക്കാനുണ്ടെന്നായിരുന്നു നിഷിലിന്റെ വാദം. ടൈലിട്ട ഭാഗം അളന്നപ്പോള്‍ അത്രയും നല്‍കാനില്ലെന്നു ഡൈമിസ് പറഞ്ഞതാണു തര്‍ക്കത്തിന് ഇടയാക്കിയത്. ഡൈമിസിനെയും ഫിഫിയെയും കറുകുറ്റി അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അങ്കമാലിയിലെ ആശുപത്രിയില്‍നിന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുപോകും വഴിയാണ് നിഷില്‍ മരിച്ചത്.

Related Articles

Back to top button