സിന്ധുമോൾ. ആർ
കഴിഞ്ഞ ദിവസം അന്തരിച്ച തമിഴ് നടിയും അവതാരകയുമായ വി.ജെ ചിത്രയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബവും സുഹൃത്തുക്കളും. ചിത്രയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനായ പിതാവ് നസ്രത്ത്പേട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ചിത്രയുടെ മരണത്തില്‍ സംശയമുണ്ടെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. ചിത്രയുടെ ഭര്‍ത്താവ് ഹേമന്ദിനെയും ഹോട്ടല്‍ ജീവനക്കാരനെയും പൊലീസ് നിരീക്ഷിച്ചുവരുന്നുണ്ട്. ചിത്രയുടെ ഫോണ്‍ റെക്കോഡുകളും പരിശോധിക്കുന്നുണ്ട്. ചിത്രയെപ്പോലെ തന്റേടമുള്ള ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്യില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ചിത്രയുടെ മുഖത്ത് പരിക്കേറ്റ പാടുകളുണ്ടെന്ന് പൊലീസും പറയുന്നു. അതുകൊണ്ട് തന്നെ ചിത്രയുടെ വിയോഗം സഹപ്രവര്‍ത്തകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കഠിനാധ്വാനിയും കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുമുള്ള കലാകാരിയാണ് ചിത്ര.
ഇന്നലെയാണ് ഹോട്ടല്‍ മുറിയില്‍ ചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഹേമന്ദും ഒപ്പമുണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞെത്തിയ ചിത്ര കുളിക്കണമെന്ന് പറഞ്ഞ് മുറിയില്‍ കയറി. ഈ സമയം ഹേമന്ദിനോട് പുറത്തു പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കുറെ സമയം കഴിഞ്ഞിട്ടും ചിത്ര വാതില്‍ തുറന്നില്ല. നിരവധി തവണ മുട്ടിയെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. പിന്നീട് ഹോട്ടല്‍ ജീവനക്കാരില്‍ നിന്നും മറ്റൊരു താക്കോല്‍ വാങ്ങി ഹേമന്ദ് വാതില്‍ തുറന്നു നോക്കിയപ്പോള്‍ റൂമിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആഗസ്തിലായിരുന്നു ചിത്രയുടെയും ഹേമന്ദിന്‍റെയും വിവാഹനിശ്ചയം നടന്നത്. ജനുവരിയിലേക്കായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ രണ്ട് മാസം മുന്‍പ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. വിജയ് ടിവിയിലെ പാണ്ഡ്യന്‍ സ്റ്റോഴ്സ് എന്ന സീരിയലിലൂടെയാണ് ചിത്ര ശ്രദ്ധ നേടിയത്. തമിഴിലെ നിരവധി ടെലിവിഷന്‍ ഷോകളുടെ അവതാരകയായും ചിത്ര തിളങ്ങിയിട്ടുണ്ട്.