സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: രാജ്യത്തെ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ പ്രതിദിനം കുത്തിവയ്‌പ്പെടുക്കുക നൂറ് പേര്‍ക്ക് മാത്രം. ഇതുമായി ബന്ധപ്പെട്ടുള്ള മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറി. വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളു.
വാക്‌സിന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും മാര്‍ഗരേഖയില്‍ കൃത്യമായി പറയുന്നുണ്ട്. ഓരോ കേന്ദ്രത്തിനും മൂന്നുമുറികള്‍ ഉണ്ടായിരിക്കണം. വാക്‌സിന്‍ സ്വീകരിക്കാന്‍ വരുന്നവര്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പു കേന്ദ്രമാണ് ആദ്യത്തെ മുറി. ഇവിടെ സാമൂഹ്യ അകലം പാലിക്കണം.
രണ്ടാമത്തെ മുറിയിലാണ് കുത്തിവയ്പ്. ഒരു സമയം ഒരാള്‍ക്ക് മാത്രമേ കുത്തിവയ്പ്പെടുക്കാന്‍ പാടുള്ളൂ. തുടര്‍ന്ന് വാക്‌സിന്‍ സ്വീകരിച്ചയാളെ 30 മിനിറ്റോളം നിരീക്ഷിക്കാനായി മൂന്നാമത്തെ മുറിയിലേക്ക് മാറ്റും. ഈ സമയത്ത് എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കില്‍ അവരെ ഉടന്‍ തന്നെ നേരത്തേ സജ്ജമാക്കിയിട്ടുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കും. കമ്മ്യൂണിറ്റി ഹാളുകള്‍ കൂടാതെ താത്ക്കാലികമായി നിര്‍മ്മിക്കുന്ന ടെന്റുകളിലും വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.