സിന്ധുമോൾ. ആർ
കൊച്ചി: കള്ളപ്പണക്കേസില്‍ സ്വപ്ന സുരേഷ്, സരിത് എന്നിവരെ ജയിലില്‍ വച്ച് ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്മെന്റിന് കോടതി അനുമതി നല്‍കി. ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം പാടില്ലെന്ന ഇ ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയത്. രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് വരെ ചോദ്യം ചെയ്യാം. ജയില്‍ സൂപ്രണ്ടിന്റെ അസാന്നിധ്യത്തിലും ചോദ്യം ചെയ്യാമെന്ന് കോടതി. പ്രതികളെ മാനസികമായി പീഡിപ്പിക്കരുതെന്ന് കോടതിയുടെ നിര്‍ദേശം. എറണാകുളം പ്രിന്‍സിപ്പല്‍ സീസഷന്‍സ് കോടതിയാണ് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്. കോടതി ഉത്തരവ് കൈമാറിയാല്‍ ഇന്ന് തന്നെ ചോദ്യം ചെയ്യല്‍ തുടങ്ങും.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യലില്‍ അവ്യക്തത തുടരുകയാണ്. ഇപ്പോള്‍ കടുത്ത നടപടിയിലേക്ക് കടക്കേണ്ടെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശം. സ്വപ്നയെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്ത ശേഷം രവീന്ദ്രന് നോട്ടീസ് നല്‍കുന്നതിനെ കുറിച്ചാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.