സിന്ധുമോൾ. ആർ
അടിമാലി: വൈദ്യുതിമന്ത്രിയുടെ വാഹനത്തിലിടിച്ച് നിര്‍ത്താതെ കാറോടിച്ചുപോയ പൊലീസുദ്യോഗസ്ഥനെതിരേ കേസ്. മൂന്നാര്‍ സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ.യായ ഓഫീസര്‍ക്കെതിരെയാണ് കേസ്. ഓഫീസര്‍ മദ്യപിച്ചിരുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.ഞായറാഴ്ച വൈകുന്നേരം ഏഴോടെ ശല്യാംപാറയിലായിരുന്നു സംഭവം.
ഇടുക്കിയില്‍നിന്ന് കുഞ്ചിത്തണ്ണിക്ക് വരികയായിരുന്നു മന്ത്രി. മൂന്നാറില്‍നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് കാറില്‍ വരികയായിരുന്നു പൊലീസുദ്യോഗസ്ഥൻ. ശല്യാംപാറയിലെത്തിയപ്പോള്‍ കാര്‍ മന്ത്രിയുടെ വാഹനത്തില്‍ തട്ടി. ഓട്ടോറിക്ഷയില്‍ ഇടിച്ചശേഷം മിനിറ്റുകള്‍ക്കകമാണ് മന്ത്രിയുടെ വാഹനത്തില്‍ ഇടിക്കുന്നത്.ശേഷം ഓഫീസര്‍ കാര്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു.മന്ത്രിയുടെ വാഹനത്തിന് സാരമായ തകരാര്‍ സംഭവിച്ചു.
രാത്രിയില്‍ത്തന്നെ വെള്ളത്തൂവല്‍ പൊലീസ് ഓഫീസറെ മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാക്കാന്‍ വീട്ടിലെത്തിയിരുന്നു. എന്നാല്‍, ഓഫീസറെ കണ്ടെത്താനായില്ല. ഓട്ടോഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വെള്ളത്തൂവല്‍ പൊലീസ് ഓഫീസര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പൊലീസുകാരനെതിരേ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.