ബിന്ദുലാൽ തൃശൂർ
സ്പെക്ട്രം ലേലം നടത്താനുള്ള കേന്ദ്ര വാർത്ത വിനിമയ വകുപ്പിന്റെ നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ലേലവിജയികൾക്ക് വാണിജ്യ മൊബൈൽ സേവനങ്ങൾ നൽകുന്നതിനായി സ്പെക്ട്രം അനുവദിക്കും.
700 മെഗാഹെർട്സ്, 800 മെഗാഹെർട്സ്, 900 മെഗാഹെർട്സ്, 1800 മെഗാഹെർട്സ്, 2100 മെഗാഹെർട്സ്, 2300 മെഗാഹെർട്സ്, 2500 മെഗാഹെർട്സ് ഫ്രീക്വൻസി ബാൻഡുകളിലാണ് ലേലം നടത്തുന്നത്. 20 വർഷ കാലയളവിലേക്കാണ് സ്പെക്ട്രം അനുവദിക്കുന്നത്. മൊത്തം 2251.25 മെഗാഹെർട്സ് സ്പെക്ട്രം ലേലം ചെയ്യും.3,92,332.70 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന തുക.
ലേലം വഴി സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം നേടുന്നതിലൂടെ, നിലവിലുള്ള ടെലികോം സേവന ദാതാക്കൾക്ക് അവരുടെ നെറ്റ്‌വർക്ക് ശേഷി വർദ്ധിപ്പിക്കാൻ കഴിയും. മാത്രമല്ല പുതിയ സേവനദാതാക്കൾക്ക്, സേവനങ്ങൾ ആരംഭിക്കാനും ലേലം വഴിയൊരുക്കും.
വിജയികളാകുന്നവർക്ക് ലേലത്തുക മുഴുവൻ മുൻകൂർ അടയ്ക്കാവുന്നതാണ്. അല്ലെങ്കിൽ നിശ്ചിത തുക വീതം നൽകുന്നതിനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാം.(700 മെഗാഹെർട്സ്, 800 മെഗാഹെർട്സ്, 900 മെഗാഹെർട്സ് ബാൻഡുകളിൽ നേടിയ സ്പെക്ട്രത്തിന് 25% ,1800 മെഗാഹെർട്സ്, 2100 മെഗാഹെർട്സ് ,2300 മെഗാഹെർട്സ്,, 2500 മെഗാഹെർട്സ് ബാൻഡുകളിൽ നേടിയ സ്പെക്ട്രത്തിന് 50% തുക ആദ്യം നൽകണം) രണ്ട് വർഷത്തെ മൊറട്ടോറിയത്തിന് ശേഷം പരമാവധി 16 തുല്യ വാർഷിക ഗഡുക്കളായി ശേഷിക്കുന്ന തുക അടയ്ക്കാവുന്നതാണ്.
ലേലത്തുകയ്ക്ക് പുറമേ,വയർലൈൻ സേവനങ്ങൾ ഒഴികെയുള്ള സേവനങ്ങൾക്ക് ലേലത്തിലൂടെ നേടിയ സ്പെക്ട്രത്തിന്റെ ഉപയോഗത്തിനുള്ള ചാർജുകളായി അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എ.ജി.ആർ.) വരുമാനത്തിന്റെ 3% വിജയികളായ ലേലക്കാർ നൽകേണ്ടതാണ്.