സിന്ധുമോൾ. ആർ
കാസര്‍കോട് : കഴുത്തില്‍ കേബിള്‍ കുടുങ്ങിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി . കാസര്‍കോട് ബദിയടുക്കയിലാണ് സംഭവം . ഷാഫി- ഷാഹിന ദമ്പതിമാരുടെ വീട്ടിലാണ് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയെ രക്ത സ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലെത്തിക്കും മുന്‍പ് ഷാഹിന പ്രസവിച്ചതായി ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്.
മുറിയ്ക്കുള്ളിലെ കട്ടിലിനടിയില്‍ കുഞ്ഞിനെ കഴുത്തില്‍ കേബിള്‍ കുടുങ്ങിയ നിലയില്‍ മരിച്ചതായി കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഭാര്യ ഗര്‍ഭിണിയായിരുന്നു എന്ന് അറിഞ്ഞിരുന്നില്ലെന്ന് ഷാഫി പറയുന്നു. ഷാഹിന പ്രസവിച്ച വിവരം മറച്ചുവച്ചാണ് പെരുമാറിയതെന്നും ഗര്‍ഭിണിയായ വിവരം അറിയിച്ചില്ലെന്നും ഷാഫി നല്‍കിയ പരാതിയില്‍ പറയുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു . മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ശ്വാസം മുട്ടിയാണു കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു