സിന്ധുമോൾ. ആർ
ലഖ്നൗ: വിവാഹത്തിന് തൊട്ടുമുമ്പ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ വെച്ച് വരണമാല്യം ചാര്‍ത്തി യുവാവ്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. അദ്വേശ് എന്ന യുവാവാണ് ആരതി എന്ന യുവതിയെ ആശുപത്രിക്കിടക്കയില്‍ താലി ചാര്‍ത്തിയത്.
വിവാഹദിവസം അബദ്ധത്തില്‍ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴെ വീഴുകയായിരുന്നു വധു ആരതി. നട്ടെല്ലിനും കാലിനും പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നിശ്ചയിച്ച സമയത്തുതന്നെ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ വരനും വധുവും തീരുമാനിച്ചതോടെ ആശുപത്രി കിടക്കയില്‍ ഇരുവരും വിവാഹിതരായി. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ വിവാഹച്ചടങ്ങുകള്‍ക്ക് അനുമതി നല്‍കിയെന്ന് ഡോ. സച്ചിന്‍ സിങ് പറഞ്ഞു.
വിവാഹത്തിന് തൊട്ടുമുമ്പാണ് വധു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണത്. നട്ടെല്ലിനും കാലിനും നിസാര പരിക്കേറ്റു. കാലുകള്‍ ഇപ്പോള്‍ അനക്കാനാവില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. വിധി എന്തു തന്നെയായാലും ഈ സമയം അവള്‍ക്ക് പിന്തുണ നല്‍കാനാണ് വിവാഹം ആശുപത്രിയില്‍ നടത്താമെന്ന് തീരുമാനിച്ചതെന്ന് വരനായ അദ്വേഷ് പറഞ്ഞു. പരിക്കില്‍ നിന്ന് മോചിതയായിട്ടില്ലെങ്കിലും ഇപ്പോള്‍ സന്തോഷം തോന്നുന്നുവെന്ന് വധുവായ ആരതിയും പറഞ്ഞു. കുടുംബങ്ങളും ബന്ധുക്കളും ആശുപത്രിയിലെത്തി ഇരുവരെയും ആശീര്‍വദിച്ചു.