തിരുവനന്തപുരം: കഠിനംകുളത്ത് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ച യുവതിയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തിയത് കണിയാപുരം സ്വദേശികളായ നൗഫലും സുഹൃത്തുക്കളുമാണ്. സുഹൃത്തുക്കളുടെ വീട്ടിൽ നിന്ന് വരുമ്പോൾ നൗഫലിന്റെ കാറിന് മുന്നിലേയ്ക്ക് അമ്മയും കുഞ്ഞും പരിഭ്രാന്തിയോടെ എത്തുകയായിരുന്നു.
കൈകാണിച്ച് കാർ നിർത്തിച്ചു. തന്നെ കുറച്ച് പേർ ചേർന്ന് പീഡിപ്പിച്ചു എന്ന് പകുതി അബോധാവസ്ഥയിൽ വിളിച്ചുപറഞ്ഞു. ആദ്യം പകച്ച് പോയെങ്കിലും സുഹൃത്ത് ഷാജുവിനൊപ്പം കാറിൽ പോത്തൻകോട് വീട്ടിൽ എത്തിച്ചു. കാറിൽ പോകുമ്പോൾ തന്നെ പൊലിസിനെയും വിവരമറിയിച്ചിരുന്നു.
പൊലീസിന്റെ നിർദ്ദേശത്തെ തുടർന്ന് പൊലീസ് എത്തുന്നത് വരെ വീട്ടിൽ കാവൽ നിന്നു. ഈ സമയത്ത് സഹായത്തിനായി സുഹൃത്തുക്കളായ ജവാദിനെയും, ഫാറൂഖിനെയും വിളിച്ച് വരുത്തിയിരുന്നു.
പൊലീസ് എത്തുന്നതിന് മുൻപ് ഭർത്താവ് അവിടെ എത്തി. സ്ത്രീയെയും കുഞ്ഞിനെയും കൊണ്ട് പോകാൻ ശ്രമിച്ചു. വിടാതെ ഭർത്താവിനെ ഇവർ പിടിച്ചു നിർത്തി. ഭാര്യയ്ക്കൊപ്പം ചേർന്ന് മദ്യപിച്ചു അല്ലാതെ ആരും പീഡിപ്പിച്ചിട്ടില്ല. ഭാര്യ കള്ളം പറയുന്നതാണെന്നും, ചോദിക്കാൻ നിങ്ങളാരാണെന്ന് ആക്രോശിച്ചു കൊണ്ട് ചാടുകയും ചെയ്തെന്നും യുവാക്കൾ പറയുന്നു.
എന്നിട്ടും പ്രതിയായ ഭർത്താവിനെ വിടാതെ തടഞ്ഞു നിർത്തി പൊലീസിനെ ഏൽപ്പിച്ചു. കുഞ്ഞ് അപ്പോഴും പേടിച്ച് കട്ടിലിന് അടിയിൽ കയറിയിരുന്ന് കരയുകയായിരുന്നെന്നും ഇവർ പറയുന്നു.
ഇപ്പോൾ ആലോചിക്കുമ്പോൾ അമ്മയെയും മകനെയും രക്ഷിച്ചതിൽ അഭിമാനം തോന്നുന്നതായും ഈ യുവാക്കൾ പറയുന്നു. കാര്യവട്ടം ഗവൺമെന്റ് കൊളേജിൽ ഡിഗ്രി പഠനം പൂർത്തിയാക്കി നിൽക്കുകയാണ് നൗഫലും, ജവാദും, ഫാറൂഖും. ഇവർക്കൊപ്പം സഹായിക്കാൻ കണിയാപുരം സ്വദേശിയായ ഷാജുവും ഉണ്ടായിരുന്നു.