സൗരവ് ഗാംഗുലി ആശുപത്രി വിട്ടു; ഒരു മാസം വിശ്രമം
കൊൽക്കത്ത: ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ നായകനായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. ശനിയാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് ഗാംഗുലിയെ കൊൽക്കത്തയിലെ വുഡ്ലാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമായതിനാലാണ് ആശുപത്രിവിട്ടതെന്ന് ബി.സി.സി.ഐ ട്വിറ്ററിലൂടെ അറിയിച്ചു. ഗാംഗുലിയുടെ ആരോഗ്യം മെച്ചപ്പെട്ടതിൽ ബി.സി.സി.ഐ ആശംസകളും നേർന്നു.
ഗംഗുലിയെ വീട്ടിൽ ദിവസവും നിരീക്ഷിക്കുമെന്ന് ചികിത്സിച്ച വുഡ്‌ലാൻഡ്‌സ് ആശുപത്രി എംഡിയും സിഇഒയുമായ ഡോ. രൂപാലി ബസു അറിയിച്ചു.ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് ഗാംഗുലിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഹൃദ്രോഗ വിദഗ്ധർ ഉൾപ്പെടെയുള്ളവർ പരിശോധിച്ച ശേഷം ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കി. കൊറോണറി ധമനികളിൽ തടസങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണിത്. രക്ത ധമനിയിലെ തടസ്സം പൂർണമായും ഒഴിവാക്കിയെന്നും ഒരു മാസം കൊണ്ട് പൂർണ ആരോഗ്യവാനാകുമെന്നും ഗാംഗുലിയെ ചികിത്സിക്കുന്ന വുഡ്ലാൻഡ്സ് ആശുപത്രി അധികൃതർ അറിയിച്ചു.