IndiaLatest

യുവതിയെ വിവാഹം ചെയ്യാന്‍ കുഞ്ഞിനെ തട്ടിയെടുത്ത് കൊലപ്പെടുത്തി 22കാരന്‍

“Manju”

 

മുംബൈ: പ്രായപൂർത്തിയാകാത്ത കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ 22 കാരൻ അറസ്റ്റിൽ. മുംബൈയിലെ സഞ്ജയ് കോളനിയിലുള്ള ബിട്ടു എന്ന യുവാവാണ് അറസ്റ്റിലായത്. കുഞ്ഞിന്റെ അമ്മയെ വിവാഹം കഴിക്കാനാണ് ഇയാൾ കൊലപാതകം നടത്തിയത്.
ക്രൈം സീരിയൽ ആയ സിഐഡി കണ്ടാണ് ഇയാൾ കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ഇയാൾ മൃതദേഹം തടാകത്തിൽ ഉപേക്ഷിച്ചു. എന്നാൽ തടാകത്തിലൂട മൃതദേഹം ഒഴുകി നടക്കുന്നത് കണ്ടതോടെ പിന്നീട് കത്തിച്ച് നശിപ്പിക്കാനായി ശ്രമം. ഇത് വിജയിക്കാത്തതിനെ തുടർന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി വീണ്ടും തടാകത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
നവംബർ 28 ന് മകനെ കാണാനില്ലെന്ന് കാട്ടി അമ്മ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ചുരുളഴിഞ്ഞത്. യുവതിയും ഭർത്താവും വേർപിരിഞ്ഞാണ് താമസിക്കുന്നത്. കുഞ്ഞിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ കേസും നടക്കുന്നുണ്ടായിരുന്നു.
കുഞ്ഞിനെ കണ്ടെത്താൻ മാതാപിതാക്കൾ ഏറെ ശ്രമം നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച്ച മൈദാൻ ഗാർഹി ഗ്രാമത്തിലെ തടാകത്തിൽ നിന്നും അഴുകിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ ഇത് കാണാതായ കുട്ടിയാണെന്ന് തെളിഞ്ഞു. മാതാപിതാക്കളും മൃതദേഹം തിരിച്ചറിഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണമാണ് ഇരുപത്തിരണ്ടുകാരനിൽ ചെന്നെത്തിയത്. കുട്ടിക്കാലം തൊട്ട് യുവതിയെ ഇഷ്ടപ്പെട്ടിരുന്നതായും വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നതായും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. എന്നാൽ യുവതിയുടെ മാതാപിതാക്കൾ മറ്റൊരാളുമായി മകളുടെ വിവാഹം നടത്തി.
മകനെ ഒഴിവാക്കിയാൽ യുവതിയെ വീണ്ടും വിവാഹം കഴിക്കാമെന്ന ചിന്തയിലാണ് ഇയാൾ കൊലപാതകം നടത്തിയത്.

Related Articles

Back to top button