മിനി ബസ് മറിഞ്ഞ് പിഞ്ചുകുഞ്ഞടക്കം 21 പേർക്ക് പരുക്ക്
മുണ്ടക്കയം ഈസ്റ്റ് :വിനോദസഞ്ചാരം കഴിഞ്ഞു മടങ്ങിയ എറണാകുളം സ്വദേശികൾ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് പിഞ്ചുകുഞ്ഞടക്കം 21 പേർക്ക് പരുക്ക്. കൊട്ടാരക്കര – ഡിണ്ടിഗൽ ദേശീയപാതയിൽ മരുതുംമൂട് പഴയ പൊലീസ് സ്റ്റേഷനു സമീപം ശനിയാഴ്ച രാത്രി എട്ടിനാണ് അപകടം. എറണാകുളം കലൂർ സ്വദേശികളായ ബന്ധുക്കൾ രാവിലെയാണ് വാഗമണ്ണിലേക്കു പോയത്. കുട്ടികൾ അടക്കം 21 പേർ വാഹനത്തിലുണ്ടായിരുന്നു.
കലൂർ അശോക റോഡിൽ താമസിക്കുന്ന ഷിബുവിന്റെ മകൾ 7 മാസം പ്രായമുള്ള പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ബാക്കി 20 പേരെ മുപ്പത്തഞ്ചാംമൈൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ഇവരിൽ മൂന്നു പേരെ എറണാകുളത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയി.
വാഗമൺ, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവ സന്ദർശിച്ചു മടങ്ങുകയായിരുന്നു സംഘം. മുണ്ടക്കയം ഭാഗത്തേക്ക് ഇറക്കമിറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡരികിലെ ക്രാഷ് ബാരിയർ തകർത്ത് സമീപത്തെ റബർത്തോട്ടത്തിലേക്ക് മിനി ബസ് മറിഞ്ഞു. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.