Uncategorized

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ ആധുനികവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

“Manju”

തിരുവനന്തപുരം: വിമാനത്താവള മാതൃകയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ റെയില്‍വെ സ്റ്റേഷനായ തിരുവനന്തപുരം സെന്‍ട്രല്‍ ആധുനികവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന്റെ ഡിജിറ്റല്‍ രൂപരേഖ കേന്ദ്ര റെയില്‍വേ മന്ത്രാലയം ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടു. നവീകരണ പദ്ധതിയ്ക്ക് 400 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

നിലവിലെ പൈതൃക മന്ദിരവും റെയില്‍വേ ലൈനും മാത്രം നിലനിറുത്തിയാകും നവീകരണം. ബംഗളൂരു ആസ്ഥാനമായ റെയില്‍വെ ലാന്‍ഡ് ഡെവലപ്മെന്റ് അതോറിട്ടിയ്‌ക്കാണ് (ആര്‍.എല്‍.ഡി.) നിര്‍മ്മാണച്ചുമതല. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ റെയില്‍വെയുമായി ആര്‍.എല്‍.ഡി.എ അധികൃതര്‍ ഡിസംബര്‍ മുതല്‍ നടത്തിയിരുന്നു. നിര്‍മ്മാണം ആരംഭിച്ച്‌ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

നിലവിലുള്ള ടെര്‍മിനല്‍ കെട്ടിടം വിപുലീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് നിലകള്‍ക്ക് മുകളില്‍ ഒരു നിലകൂടി ഉയരും. ഒന്നാം പ്ലാറ്റ്ഫോമിനോട് ചേര്‍ന്ന് വിമാനത്താവള മാതൃകയില്‍ കാത്തിരിപ്പ് കേന്ദ്രവും ഒരുങ്ങും. ഇവിടെ വിശ്രമ ഹാള്‍ (കോണ്‍കോഴ്സ് ഏരിയ) സജ്ജീകരിക്കും. ടിക്കറ്റിംഗ് ഏരിയ, വെയിറ്റിംഗ് ലോഞ്ചുകള്‍, ഫുഡ് കോര്‍ട്ട്, കൊമേഴ്‌സ്യല്‍ ഏരിയ, ടി.ടി.ഇ റെസ്റ്റ് റൂം എന്നിവയുമുണ്ടാകും. മുകളിലത്തെ നിലകളില്‍ ഡോര്‍മെറ്ററിയുമൊരുക്കും.

വരും വികസനം

സോളാര്‍ വൈദ്യുതി, മഴവെള്ള സംഭരണി, ജലശുദ്ധീകരണ പ്ലാന്റ്, ഭിന്നശേഷി സൗഹൃദ സ്റ്റേഷന്‍, വിപുലമായ മെഡിക്കല്‍ സംവിധാനം.

ഡ്രോപ്പ് ഓഫ്, ഇന്‍ പോയിന്റുകള്‍      

 വാഹനങ്ങള്‍ക്ക് ഡ്രോപ്പ് ഓഫ്, ഡ്രോപ്പ്ഇന്‍ പിക്ക്അപ്പ് പോയിന്റോടെയാണ് എന്‍ട്രി രൂപകല്‍പ്പന ചെയ്‌തിട്ടുള്ളത്. മുന്നിലേയും പിന്നിലേയും എന്‍ട്രന്‍സില്‍ എസ്‌കലേറ്റലും പരിഗണിക്കുന്നുണ്ട്.

പുതിയ പാര്‍ക്കിംഗ് ഏരിയ
നിലവിലെ പാര്‍ക്കിംഗ് ഏരിയയ്‌ക്ക് പകരം മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് ഏരിയയാണ് വിഭാവനം ചെയ്‌തിരിക്കുന്നത്. നൂറിലേറെ കാറുകളും മുന്നൂറോളം ടൂവീലറും പാര്‍ക്ക് ചെയ്യാനാകും. മുന്‍വശത്ത് വിശാലമായ പൂന്തോട്ടവും വാട്ടര്‍ഫൗണ്ടനുമൊരുക്കും. സ്റ്റേഷന്‍ പരിസരത്തിന് എതിര്‍വശമുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്,റെയില്‍വെ റിക്രൂട്ട്മെന്റ് ബോര്‍ഡ് ഓഫീസ് ഉള്‍പ്പെടെ പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങള്‍ പണിതേക്കും.

92 വര്‍ഷം                                                                                          ചാക്ക വരെയായിരുന്ന റെയില്‍ ഗതാഗതം 1931ലാണ് തമ്പാനൂരിലേയ്‌ക്ക് നീട്ടിയത്. 5 പ്ലാറ്റ്ഫോമുകള്‍, 16 ട്രാക്കുകള്‍, 41 എക്‌സ്‌പ്രസ് ട്രെയിനുകള്‍, 2 രാജധാനി, 2 ജനശതാബ്‌ദി, 2 മെമു, 16 സൂപ്പര്‍ഫാസ്റ്റ് , 2ഹംസഫര്‍       

കൊല്ലം, എറണാകുളം സൗത്ത്, നേര്‍ത്ത് സ്റ്റേഷനുകളുടെ നവീകരണം പുരോഗമിക്കുകയാണ്.

സ്റ്റേഷനുകള്‍ പദ്ധതിച്ചെലവ് (കോടിയില്‍)                                                കൊല്ലം 361, എറണാകുളം നോര്‍ത്ത് 226, എറണാകുളം സൗത്ത് 445.

Related Articles

Back to top button