KeralaLatestThiruvananthapuram

തമാശയ്ക്ക് പരിചയപ്പെട്ടു., ഇഷ്ടം വിവാഹത്തിലെത്തി., പ്രായം പ്രശ്നമായി വെള്ളറട കൊലപാതകം ഉത്രമോഡല്‍

“Manju”

വെള്ളറട: എത്രകൊല്ലമാ സാറെ ശിക്ഷ കിട്ടുക. 15 കൊല്ലമാണോ? ഭാര്യയെ കൊലപ്പെടുത്തിയതില്‍ കുറ്റസമ്മതം നടത്തിയ അരുണ്‍ പൊലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചതായിരുന്ന ഈ ചോദ്യം. വലിയ സമ്മര്‍ദത്തത്തിന് ഒടുവിലാണ് അരുണ്‍ കുറ്റമെല്ലാം സമ്മതിച്ചത്. അമ്മയോളം പ്രായമുള്ളവളെ കെട്ടിയവനെന്ന ആള്‍ക്കാരുടെ അടക്കംപറച്ചിലും, തമാശയ്ക്കാണെങ്കിലും സുഹൃത്തുക്കള്‍ നടത്തിയ കളിയാക്കലും താങ്ങാനായില്ല. കൊല ചെയ്യാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. ചോദ്യം ചെയ്യല്‍ ആരംഭിച്ചപ്പോള്‍ത്തന്നെ അരുണ്‍ കാര്യങ്ങള്‍ വ്യക്തമാക്കി.
ശാഖയെ പരിചയപ്പെട്ടത് തമാശയ്ക്കായിരുന്നുവെന്നാണ് അരുണ്‍ പറഞ്ഞത്. പിന്നീട് ഇഷ്ടപ്പെട്ടു. വിവാഹത്തിനും സമ്മതിച്ചു.വീട്ടുകാരുമായി അകന്നതും സാമ്പത്തിക ബുദ്ധിമുട്ടും ഘടകമായിരുന്നു. വിവാഹശേഷം കാര്യങ്ങള്‍ കൈവിട്ടുപോയെന്നും എങ്ങനെയും ശാഖയെ ഒഴിവാക്കണമെന്ന് തീരുമാനിച്ചിരുന്നുവെന്നും അരുണ്‍ സമ്മതിച്ചിട്ടുണ്ട്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായ വൈദ്യുതാലങ്കാരത്തില്‍ നിന്നു ഷോക്കേറ്റെന്നു മരിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തിയതെന്നും, പിടിവലിക്കിടയില്‍ നഖം കൊണ്ട് അരുണിന് പരുക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി കിടപ്പുമുറിയില്‍ വച്ച്‌ ഇരുവരും തമ്മിലുണ്ടായ വഴക്കാണു കൊലപാതകത്തിലെത്തിയതെന്നു പൊലീസ് അറിയിച്ചു. പൊലീസ് ഭാഷ്യം: രാത്രി 12.30 നാണ് വഴക്കു തുടങ്ങിയത്. അരുണിന്റെ ഇടിയേറ്റു കട്ടിലില്‍ നിന്നു താഴെ വീണ ശാഖയുടെ മൂക്കു മുറിഞ്ഞു രക്തം ഒഴുകി. ഉടന്‍ തന്നെ അരുണ്‍ മുഖം അമര്‍ത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു. ബോധരഹിതയായ ശാഖയെ വലിച്ചിഴച്ചു ഹാളിലെത്തിച്ചു. മെയിന്‍ സ്വിച്ചില്‍ നിന്നു വീടിനു വെളിയിലൂടെ ഇവിടേക്കു വൈദ്യുതി എത്തിക്കാനുള്ള സജ്ജീകരണം നേരത്തെ ഒരുക്കിയിരുന്നു.
ഇലക്‌ട്രിക് വയര്‍ ശരീരത്തില്‍ ഘടിപ്പിച്ചു വൈദ്യുതി കടത്തിവിട്ടാണു കൊലപ്പെടുത്തിയത്. മുഖത്തും കയ്യിലും തലയിലും ഷോക്കേല്‍പിച്ചു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം അരുണ്‍ കിടന്നുറങ്ങിയെന്നും പൊലീസ് അറിയിച്ചു. ശാഖ ഷോക്കേറ്റു മരിച്ചതായി പിറ്റേന്നു രാവിലെ 6 ന് അയല്‍വീട്ടിലെത്തി അരുണ്‍ അറിയിക്കുകയായിരുന്നു. ഇന്‍ഷുറന്‍സ് കമ്ബനി ജീവനക്കാരിയായ ശാഖ പരേതനായ ആല്‍ബര്‍ട്ടിന്റെയും ഫിലോമിനയുടെയും മകളാണ്. ഒന്നര വര്‍ഷം മുന്‍പാണ് അരുണിനെ പരിചയപ്പെട്ടത്. ഒക്ടോബര്‍ 19 നായിരുന്നു വിവാഹം. മൃതദേഹം സംസ്‌കരിച്ചു.
താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് ശാഖാ കുമാരി പലതവണ ഉറ്റ സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. ശാഖയുടെ ഉറ്റസുഹൃത്ത് പ്രീതയും ഇക്കാര്യം ശരിവെക്കുന്നു. ഉത്രയുടെ കൊലപാതകം ഉദാഹരണമാക്കിയാണ് സൂചന നല്‍കിയത്. പണത്തിനു വേണ്ടിമാത്രമാണ് അരുണ്‍ ശാഖയെ വിവാഹം കഴിക്കാന്‍ തയ്യാറായതെന്ന് വ്യക്തമായിരുന്നു.
ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ അരുണ്‍ കൂടെയുള്ളത് കുറച്ച്‌ ആശ്വാസമാകുന്നുണ്ടെന്നായിരുന്നു ശാഖയുടെ മറുപടി. താന്‍ സാമ്ബത്തികമായി പിന്നിലാണെന്നും കുറേ ബാധ്യതകളുണ്ടെന്നും പറഞ്ഞിരുന്ന അരുണ്‍ 50ലക്ഷംരൂപയും 100പവനും വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ശാഖ വിവാഹത്തിനു മുന്‍പും പലതവണ അരുണിന് പണം നല്‍കിയിട്ടുണ്ട്. വാടക വീടെടുക്കാനും വീട്ടുസാധനങ്ങള്‍ വാങ്ങാനും ശാഖയാണ് പണം നല്‍കിയത്.
കല്യാണദിവസം അരുണ്‍ വൈകിയാണ് പള്ളിയിലെത്തിയത്. ബന്ധുക്കളാരും ഒപ്പമുണ്ടായിരുന്നില്ല. വിവാഹത്തിന്റെ ചിത്രം എടുക്കുന്നതും അരുണ്‍ എതിര്‍ത്തു. വിവാഹ ശേഷം അരുണ്‍ ഏറെ മാറി. വിവാഹം കഴിഞ്ഞശേഷം വഴക്ക് പതിവായിരുന്നു. വിവാഹ ദിനത്തില്‍ വൈകിട്ട് നടന്ന സ്വീകരണത്തിലും അരുണ്‍ ഫോട്ടോയെടുക്കാന്‍ നിന്നില്ല. അരുണിനോടൊപ്പമുള്ള ചിത്രങ്ങള്‍ ആരെയും കാണിക്കരുതെന്ന് വിലക്കിയിട്ടുണ്ട്. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിലും ഇരുവരും വഴക്കിട്ടിരുന്നു.

Related Articles

Back to top button