IndiaLatest

ചെറുകിട സമ്പാദ്യ പദ്ധതികളിലെ പലിശ കുറക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി

“Manju”

 

ന്യൂഡല്‍ഹി: ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കു കുറച്ച നടപടി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമായ ഇന്ന് മുതല്‍ പലിശ കുറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്നലെ വൈകുന്നേരം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടപടി പിന്‍വലിക്കാനുള്ള അടിയന്തരതീരുമാനം എടുക്കുകയായിരുന്നു. ട്വിറ്ററിലൂടെ ഇന്ന് രാവിലെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2020-2021 സാമ്ബത്തിക വര്‍ഷത്തെ അതേ നിരക്ക് തുടരനാണ് തീരുമാനമെന്നും നേരത്തെ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുന്നുവെന്നും അവര്‍ കുറിച്ചു.

പശ്ചിമ ബംഗാള്‍, അസാം സംസ്ഥാനങ്ങളില്‍ ഇന്ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുകയാണ്. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. പലിശ കുറക്കാനുള്ള തീരുമാനം എന്‍.എസ്.സി, പി.പി.എഫ് പദ്ധതികളില്‍ ഭാഗമായിട്ടുള്ള ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുമായിരുന്നു. ഉത്തരവ് നടപ്പായിരുന്നുവെങ്കില്‍ പിപിഎഫ് പലിശ 7.1 ശതമാനത്തില്‍ നിന്നും 6.4 ശതമാനത്തിലേക്കും എന്‍.എസ്.സി പലിശ 6.8 നിന്നും 5.9 ലേക്കും കുറയുമായിരുന്നു.

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ലഘു സമ്പാദ്യപദ്ധതി, പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സുകന്യ സമൃദ്ധി യോജന, കിസാന്‍ വികാസ് പദ്ധതി, ചെറിയ കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ എന്നിവയുടെ പലിശ നിരക്കിലും മാറ്റമുണ്ടാകുമായിരുന്നു. ഇത് 1974 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന പലിശാ നിരക്കായിരുന്നു. തിരഞ്ഞെടുപ്പിന് ഇടയിലുണ്ടായ പുതിയ തീരുമാനത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എതിര്‍ക്കില്ല. കേന്ദ്ര സര്‍ക്കാരിന് ഓരോ നാലുമാസം കൂടുമ്പോഴും സാമ്പത്തിക നിലപാട് പ്രഖ്യാപിക്കാനുള്ള അവകാശമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ നല്‍കുന്ന വിവരം.

Related Articles

Back to top button