ഹർഷദ്ലാൽ തലശ്ശേരി
കൊണ്ടംമ്പ്ര കോളനി സന്ദര്‍ശിക്കാന്‍ ഐടിഡിപി ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.കൊറോണയുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന താലൂക്ക്തല പരാതി പരിഹാര അദാലത്ത് നടത്തിയത് ഓണ്‍ലൈനായി. ഇരിട്ടി താലൂക്ക്തല അദാലത്താണ് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് കലക്ടറേറ്റിലെ ചേംബറിലിരുന്ന് ഓണ്‍ലൈനായി സംഘടിപ്പിച്ചത്. തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍മാര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ അവരവരുടെ ഓഫീസുകളില്‍ വച്ചും പരാതിക്കാര്‍ വിവിധ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈനായെത്തി.
ഇരിട്ടി മുനിസിപ്പാലിറ്റി, പായം, അയ്യന്‍കുന്ന്, ആറളം, മുഴക്കുന്ന്, കീഴല്ലൂര്‍, ചാവശ്ശേരി പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 21 പരാതികളാണ് അദാലത്തില്‍ പരിഗണനയ്‌ക്കെടുത്തത്. ആറളം പഞ്ചായത്തിലെ വന്യജീവികള്‍ കൃഷി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളായിരുന്നു കൂടുതലും. പ്രശ്‌നത്തില്‍ പ്രദേശത്തെ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ആവശ്യമായ നടപടികള്‍ ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ പ്രളയത്തില്‍ പുഴയില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടതായി ഇതുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. കൊണ്ടംമ്പ്ര കോളനിയില്‍ വാസയോഗ്യമല്ലാത്ത വീടുകള്‍ പൂതുക്കിപ്പണിയുന്നതിന് നടപടി സ്വീകരിക്കണമെന്ന പരാതിയില്‍ വീടുകള്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി പണിയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പായം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കുടിവെള്ള പ്രശ്‌ന പരിഹാരത്തിന് കിണറുകള്‍ നിര്‍മ്മിക്കുന്നതിന് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോളനി സന്ദര്‍ശിക്കാന്‍ ഐടിഡിപി ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ചാവശ്ശേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രം വേണമെന്ന ആവശ്യത്തിനും അദാലത്തില്‍ പരിഹാരമായി.