IndiaLatest

വാക്സിനെതിരെയുള്ള പ്രചാരണം തീര്‍ത്തും അസംബന്ധം; യാതൊരു വിധത്തിലുള്ള ആശങ്കയും വേണ്ടെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍

“Manju”

ന്യൂഡല്‍ഹി : അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ച വാക്‌സിനുകള്‍ 100 ശതമാനം സുരക്ഷിതമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. വി.ജി. സോമാനി. പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നിവയ്ക്ക് ഇന്നാണ് ഡിസിജിഐ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. വാക്സിനുകളുടെ സുരക്ഷ സംബന്ധിച്ച്‌ ഒരുവിധത്തിലുള്ള ആശങ്കയുടെയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമായ പരിശോധനകള്‍ക്ക് ശേഷമാണ് വാക്സിനുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള നേരിയ സുരക്ഷാ പ്രശ്നങ്ങളെങ്കിലും ഉണ്ടെങ്കില്‍ ഒരിക്കലും അനുമതി നല്‍കില്ല. വാക്സിനുകള്‍ 100 ശതമാനവും സുരക്ഷിതമാണ്. നേരിയ പനി, വേദന, അലര്‍ജി എന്നിവ പോലുള്ള ചില പാര്‍ശ്വഫലങ്ങള്‍ ഏതു വാക്സിനെടുത്താലും ഉണ്ടാകാറുള്ളതാണ്. വാക്സിനെടുക്കുന്നവര്‍ക്ക് ഷണ്ഡത്വം ഉണ്ടാകുമെന്ന പ്രചാരണം തീര്‍ത്തും അസംബന്ധമാണ്.- സോമാനി പറഞ്ഞു.
അതേസമയം കോവിഡ് വാക്സിന്‍ സ്വീകരിച്ചാല്‍ ഷണ്ഡത്വം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സമാജ് വാദി പാര്‍ട്ടി നേതാവ് അശുതോഷ് സിന്‍ഹ പറഞ്ഞിരുന്നു. താന്‍ വാക്സിന്‍ സ്വീകരിക്കില്ലെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button