ശ്രീജ.എസ്
ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച രണ്ട് വാക്‌സിനുകള്‍ക്കെതിരെ വ്യാജപ്രചാരണങ്ങളുമായി സമാജ്‌വാദി പാര്‍ട്ടി. അഖിലേഷ് യാദവിന് പിന്നാലെ മിര്‍സാപൂരിലെ എസ്പി എംഎല്‍എസിയായ അഷുതോഷ് സിന്‍ഹയും വാക്‌സിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
‘വാക്സിന്‍ സ്വീകരിച്ചാല്‍ അപകടം സംഭവിക്കും. ഞങ്ങളെ കൊല്ലാനോ ജനസംഖ്യ കുറയ്ക്കാനോ വേണ്ടിയാണ് വാക്‌സിന്‍ നല്‍കിയതെന്ന് നാളെ ജനങ്ങള്‍ പറഞ്ഞേക്കാം. നിങ്ങള്‍ ചിലപ്പോള്‍ വന്ധ്യംകരിക്കപ്പെട്ടേക്കാം. അങ്ങനെയുണ്ടാല്‍ വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് കുട്ടികളുണ്ടാകില്ല. ഇത്തരത്തില്‍ എന്തുവേണമെങ്കിലും സംഭവിക്കാം’. അഷുതോഷ് സിന്‍ഹ ആരോപിച്ചു.
നേരത്തെ, കൊറോണ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷനായ അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ബിജെപിയുടെ വാക്‌സിനെ വിശ്വാസമില്ല. അതിനാല്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ താനിപ്പോള്‍ തയ്യാറല്ലെന്നായിരുന്നു അഖിലേഷിന്റെ വിവാദ പ്രസ്താവന.
അതേസമയം, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. വാക്സിന്‍ കണ്ടുപിടിച്ച ഗവേഷകര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി.
‘കഠിനാധ്വാനം നടത്തിയ ഗവേഷകര്‍ക്ക് നന്ദി. കൊവിഡ് വാക്സിന്‍ വഴിത്തിരിവ് ആണ്. ഇത് അഭിമാന നിമിഷമാണ്’. പ്രധാനമന്ത്രി പ്രതികരിച്ചു. നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതിയാണ് വാക്സിന് നല്‍കിയിരിക്കുന്നത്. അടിയന്തിര സാഹചര്യത്തില്‍ വാക്‌സിനുകള്‍ ഉപയോഗിക്കാമെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ വി.ജി സൊമാനി അറിയിച്ചു.