മദ്ധ്യപ്രദേശിൽ കമ്യൂണിസ്റ്റ് ഭീകരർ ഒളിച്ചു കഴിയുന്നു; മുന്നറിയിപ്പുമായി പോലീസ്
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യം വർദ്ധിച്ചതായി പോലീസ്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഭീകരരർ ഒളിച്ച് കഴിയുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഏതാനും മാസങ്ങളായി ഇവർ പ്രദേശത്ത് സ്വാധീനം ശക്തമാക്കാൻ ശ്രമിച്ചുവരുന്നതായും, അധികമായി സുരക്ഷാ സേനയെ വിന്യസിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ് ഭീകരർ മദ്ധ്യപ്രദേശിൽ എത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നൂറോളം ഭീകരർ ഇരു സംസ്ഥാനങ്ങളിൽ നിന്നും മദ്ധ്യപ്രദേശിൽ എത്തിയിട്ടുണ്ട്. ബലാഘട്ട്, ഗോത്ര ഭൂരിപക്ഷ മേഖലയായ മാണ്ഡ്‌ല എന്നീ ജില്ലകളിലൂടെയാണ് ഇവർ സംസ്ഥാനത്തേക്ക് പ്രവേശിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. അതിനാൽ ഇരു മേഖലകളിലും ആറ് കമ്പനി സൈനികരെ അധികമായി വിന്യസിക്കണമെന്നാണ് നിർദ്ദേശം.
ബാലാഘട്ട്, മാണ്ഡ്‌ല എന്നീ ജില്ലകളിലായി ഏകദേശം ആറോളം ഭീകര ഗ്രൂപ്പുകളാണ് പ്രവർത്തിക്കുന്നത്. അടുത്തിടെയുണ്ടായ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട ഭീകരരെല്ലാം ഛത്തീസ്ഗഡിൽ നന്നും മഹാരാഷ്്ട്രയിൽ നിന്നും എത്തിയവരാണെന്നും പോലീസ് വ്യക്തമാക്കി.