പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ബൈഡന്റെയും കമല ഹാരിസിന്റെയും വിജയത്തിന് ഔദ്യോഗിക അംഗീകാരം
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഔദ്യോഗികമായി വിജയികളെ പ്രഖ്യാപിച്ച് കോൺഗ്രസ്സ്. ജോ ബൈഡനും കമലാ ഹാരിസും പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഇലക്ട്രൽ വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെ ജയം നേടിയതായാണ് കോൺഗ്രസ്സ് പ്രഖ്യാപനം നടന്നത്.
പാർലമെന്റിലേക്കുള്ള ട്രംപ് അനുകൂലികളുടെ ഇരച്ചുകയറ്റവും നാല് മരണങ്ങളും നടന്നതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. ആറു മണിക്കൂർ നേരത്തെ അക്രമത്തിനും അനിശ്ചിതത്വത്തിനും ശേഷമാണ് സഭ വൻ സുരക്ഷാ സംവിധാനത്തിന് കീഴിൽ വീണ്ടും ചേർന്ന് നടപടികൾ പൂർത്തിയാക്കിയത്. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ കറുത്ത അദ്ധ്യായമായി മാറിയ ദിവസമായാണ് സഭ സംഭവത്തെ വിശേഷിപ്പിച്ചത്. അമേരിക്കൻ പാർലമെന്റും സെനറ്റും ഡെമോക്രാറ്റുകളുടെ ഇലക്ട്രൽ വോട്ടുകളുടെ ഭൂരിപക്ഷം ഔദ്യോഗികമായി അംഗീകരിച്ച ശേഷമാണ് പ്രഖ്യാപനം നടന്നത്.
ഇതിനിടെ കലാപത്തിനാഹ്വാനം ചെയ്ത ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികളാണ് പാർലമെന്റ് ആലോചിക്കുന്നത്. അങ്ങനെ വന്നാൽ ട്രംപ് കാലാവധി പൂർത്തിയാക്കാതെ പുറത്തുപോകുന്ന ആദ്യ പ്രസിഡന്റ് എന്ന ചീത്തപ്പേരിനും അർഹനാകും. അരിസോണയിലും പെൻസിൽവാനിയയിലും നടന്ന തെരഞ്ഞെടുപ്പ് വിജയം തങ്ങളുടേതാണെന്ന റിപ്പബ്ലിക്കൻ പ്രതിനിധികളുടെ അവകാശ വാദം തെളിവുസഹിതം സഭ തള്ളി.