IndiaInternationalLatest

യു കെയില്‍ ഏറ്റവും അധികം ആളുകള്‍ കോവിഡ് ബാധിച്ചു മരിച്ചത് ഇന്നലെ

“Manju”

ലണ്ടന്‍: ഇന്നലെ 68,053 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ മരണനിരക്ക് ഉയര്‍ന്നേക്കും എന്നതാണ് വര്‍ദ്ധിച്ചുവരുന്ന രോഗവ്യാപന തോത് ചൂണ്ടിക്കാണിക്കുന്നതും. ഇപ്പോള്‍ തുടര്‍ച്ചയായ പതിനൊന്നാം ദിവസമാണ് ബ്രിട്ടനില്‍ പ്രതിദിനം 50,000 ല്‍ ഏറെ പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിക്കപ്പെടുന്നത്. ഇന്നലത്തെ കണക്കനുസരിച്ച്‌, ഒരാഴ്‌ച്ച കൊണ്ട് 30 ശതമാനമാണ് രോഗവ്യാപനതോതില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്.
മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രോഗ നിരക്ക് കാര്യമായി കുറയ്ക്കാനായി. എന്നാല്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ആര്‍ നിരക്കില്‍ കാര്യമായ കുറവ് വരാത്തത് അധികൃതരെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. അതിവ്യാപന ശേഷിയുള്ള വൈറസ് തന്നെയാണ് ഇതിന് കാരണമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍, ചുരുങ്ങിയത് ഒരാഴ്‌ച്ചയെങ്കിലും കഴിഞ്ഞാലെ ലോക്ക്ഡൗണിന്റെ ഫലം അറിയുവാന്‍ കഴിയു എന്ന അഭിപ്രായവും ഉയരുന്നുണ്ട്.

“അഹന്തയും ആവേശവും തത്ക്കാലത്തേക്ക് മാറ്റിവച്ച്‌ വീടുകളില്‍ ഒതുങ്ങിക്കൂടാം. കൊറോണയോട് ഏറ്റുമുട്ടി വിജയം കൈവരിക്കുക ഇപ്പോള്‍ അസാദ്ധ്യമാണ്. നിയന്ത്രണങ്ങളെ വെല്ലുവിളിക്കാതെ, അവയെല്ലാം അക്ഷരംപ്രതി അനുസരിച്ച്‌ ജീവിക്കുക. ജീവനോടെ ഉണ്ടെങ്കില്‍ മാത്രമേ നാളെയെങ്കിലും സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയൂ എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുക”. ബ്രിട്ടന്റെ അവസ്ഥ ഓരോ ദിവസം കഴിയുംതോറും വഷളായി വരികയാണ്. രോഗവ്യാപന തോതും മരണനിരക്കും കുതിച്ചുയരുന്നാതോടെ ജനങ്ങളോട് വീട്ടിലിരിക്കാന്‍ അപേക്ഷിച്ച്‌ ബോറിസ് ജോണ്‍സണ്‍ രംഗത്തെത്തി.
ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസ് ബ്രിട്ടനിലാകെ താണ്ഡവം തുടരുകയാണ്. മുന്‍ഗാമികളേക്കാള്‍ 70 ശതമാനത്തോളം അധികം വ്യാപന ശേഷി ഉണ്ടന്ന് കരുതപ്പെടുന്ന ഈ വൈറസിനെ തടയുവാന്‍ നിലവില്‍ വീടുകളില്‍ ഒതുങ്ങിക്കൂടുക എന്നതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. ”നിങ്ങള്‍ പുറത്തുപോവുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഇതിനെ പടര്‍ത്താം. മറ്റുള്ളവരായിരിക്കും മരണമടയുക” എന്ന സര്‍ക്കാര്‍ പോസ്റ്റില്‍ ഇക്കാര്യം സശയത്തിനിടയില്ലാത്തവണ്ണം വ്യക്തമാക്കുന്നുണ്ട്.
ഈ ആഴ്‌ച്ച ആരംഭത്തില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയിട്ടും വ്യാപനതോത് വര്‍ദ്ധിച്ചുവരികയാണെന്നാണ് ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്. ഇന്നലെ ബ്രിട്ടനില്‍ 1,325 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഏപ്രിലില്‍, കോവിഡിന്റെ ഒന്നാം വരവിന്റെ മൂര്‍ദ്ധന്യഘട്ടത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യ 1,224 ആയിരുന്നു എന്ന് ഓര്‍ക്കുമ്ബോഴാണ് ഇന്ന് ബ്രിട്ടന്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാകുക.
ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റിയുടെ നേതൃത്വത്തില്‍ വലിയതോതിലുള്ള പ്രചാരണ പരിപാടികള്‍ നടക്കുന്നുണ്ട്. വാക്സിനുകള്‍ ഭാവിയെക്കുറിച്ച്‌ ശുഭ പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ഇന്ന്, നിയന്ത്രണങ്ങള്‍ പാലിച്ച്‌ വീടുകളില്‍ തന്നെ ഒതുങ്ങിക്കൂടുക എന്നാണ് ഒരു പരസ്യത്തില്‍ അദ്ദേഹം പറയുന്നത്. കോവിഡ് വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം വിശ്വാസ്യത ജനിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ള വിറ്റി പറയുന്നതുകൊറോണയുടെ വ്യാപനം പലരേയും ഗുരുതരമായ രോഗങ്ങളുടെ ഭീഷണിയിലാക്കുമെന്നും അത് എന്‍ എച്ച്‌ എസിനു മേല്‍ കടുത്ത സമ്മര്‍ദ്ദം ഉയര്‍ത്തും എന്നുമാണ്.
അതേസമയം, ബ്രിട്ടീഷുകാര്‍ ഇനിയും കൊറോണ ഭീഷണിയുടെ ആഴം ശരിയായി മനസ്സിലാക്കിയിട്ടില്ലെന്നാണ് ചില കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്നലെ 18 ശതമാനം പേരാണ് ഭൂഗര്‍ഭ റെയില്‍ ഉപയോഗിച്ചത്. ഒന്നാം വരവില്‍ ലോക്ക്ഡൗണ്‍ നിലനിന്നിരുന്ന ഏപ്രിലില്‍ ഇത് 5 ശതമാനം മാത്രമായിരുന്നു. അതുപോലെ ബസ്സുകള്‍, അവയുടെ കപ്പാസിറ്റിയുടെ 30 ശതമാനം പേരെയാണ് ഇപ്പോള്‍ കൊണ്ടുപോകുന്നതെങ്കില്‍, ആദ്യ ലോക്ക്ഡൗണ്‍ കാലത്ത് 18 ശതമാനം യാത്രക്കാര്‍ മത്രമാണ് ഉണ്ടായിരുന്നത്. അതുപോലെ പ്രധാന റോഡുകളിലെ ട്രാഫിക് സാധാരണ ഉണ്ടാകാറുള്ളതിന്റെ 76 ശതമാനമായി ചുരുങ്ങി. എന്നാല്‍ ഏപ്രിലില്‍ 30 മുതല്‍ 40 ശതമാനം വരെ ട്രാഫിക് മാത്രമാണ് ഉണ്ടായിരുന്നത്.
തലസ്ഥാനത്തിനു പുറത്തും വൈറസ് വ്യാപനം ശക്തിപ്രാപിക്കുകയാണ്. ഇംഗ്ലണ്ടിലെ അഞ്ചില്‍ ഒരു ആശുപത്രിയില്‍ വീതം ആദ്യവരവില്‍ ഉണ്ടായതിനേക്കാളേറെ രോഗികള്‍ എത്തിയിട്ടുണ്ട്. മിക്ക ആശുപത്രികളിലും അവയുടെ കപ്പാസിറ്റി എത്താറായിട്ടുണ്ട്. കാര്യങ്ങള്‍ ഈ നിലയില്‍ പോയാല്‍ കാന്‍സര്‍ സര്‍ജറി ഉള്‍പ്പടെയുള്ള പല ചികിത്സകളും നിര്‍ത്തിവയ്ക്കേണ്ടതായി വന്നേക്കാം എന്ന ഭയവും ഉയര്‍ന്നിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍, അത്തരം രോഗങ്ങള്‍ മൂലമുള്ള മരണനിരക്കും വര്‍ദ്ധിക്കും.

Related Articles

Back to top button