ക്യാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയതില്‍ യാതൊരു കുറ്റബോധവുമില്ലെന്ന് വിന്‍സെന്റ് സേവ്യര്പാലത്തിങ്കല്
വാഷിംഗ്ടൺ: ക്യാപിറ്റോളിലെ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയതില്‍ യാതൊരു കുറ്റബോധവുമില്ലെന്ന് വിന്‍സെന്റ് സേവ്യര്‍ പാലത്തിങ്കല്‍. താനൊരു തെറ്റായ കാര്യവും ചെയ്തിട്ടില്ലെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി വെളുത്തവരുടെ പാര്‍ട്ടി മാത്രമല്ലെന്ന് എളുപ്പത്തില്‍ കാണിക്കാനുള്ള വഴിയായിരുന്നു അതെന്നും വിന്‍സെന്റ് പറഞ്ഞു.
‘ഇന്ത്യന്‍ പതാക ഉയര്‍ത്തിയതില്‍ കുറ്റബോധമില്ല. ഞാന്‍ തെറ്റായ ഒരു കാര്യവും ചെയ്തിട്ടില്ല. പലപ്പോഴും പതാക കൊണ്ട് പോകാന്‍ ആഗ്രഹച്ചിട്ടുണ്ടെങ്കിലും കൈയ്യില്‍ സ്ഥലമില്ലാത്തതില്‍ കൊണ്ട് പോയിട്ടില്ല.
ട്രംപ് റാലിയില്‍ ഇറേനിയര്, പാക്കിസ്ഥാനി. ജാപ്പനീസ്, കൊറിയന്‍ പതാകകളെല്ലാം കണ്ടിട്ടുണ്ട്. ഇത്തവണ ഞങ്ങള്‍ കൂടുതല്‍ പേരുണ്ടായിരുന്നു. അങ്ങനെ അഞ്ച് പതാക തയ്യാറാക്കി. രണ്ട് അമേരിക്കന്‍ പതാക, രണ്ട് ട്രംപ് പതാക, ഒരു ഇന്ത്യന്‍ പതാക.’ വിന്‍സെന്റ് സേവ്യര്‍ പറഞ്ഞു.
ഒരു നല്ല റാലി പ്രതീക്ഷിച്ച് ഇതെല്ലാം കൈയ്യില്‍ കരുതിയതെന്നും വിന്‍സെന്റ് പറയുന്നു. ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. അതിന് ഞങ്ങള്‍ എപ്പോഴും എതിരാണ്. ജനാധിപത്യത്തെ ഒരിക്കലും ആക്രമണം കൊണ്ട് തടയാന്‍ കഴിയില്ല എന്ന ബോധ്യമുണ്ട്. അതില്‍ പശ്ചാത്താപമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വെര്‍ജിനീയ സ്റ്റേറ്റ് കമ്മിറ്റി അംഗമാണ് വിന്‍സന്റ് സേവ്യര്‍ പാലത്തിങ്കല്‍.