KeralaLatestThrissur

സല്യൂട്ട് ഓമനക്കുട്ടന്‍ സല്യൂട്ട് ….

“Manju”

തൃശൂര്‍: ട്രെയിനില്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് മരണത്തോട് മല്ലിട്ട മനുഷ്യജീവന്‍ കണ്ടപ്പോള്‍ റെയില്‍വേ സുരക്ഷ സേനാംഗം ഓമനക്കുട്ടന്‍ ഒട്ടും പതറിയില്ല. കോവിഡ് സംശയത്തില്‍ അല്‍പം മടിച്ചുനിന്നവരെ നോക്കുകുത്തിയാക്കി ആ മധ്യവയസ്കയെ വാരിയെടുത്ത് ഓടുകയായിരുന്നു അദ്ദേഹം. രോഗിയെ ആശുപത്രിയിലെത്തിച്ച്‌ വിദഗ്ധ ചികിത്സ നല്‍കി തിരിച്ചയച്ചു.തിങ്കളാഴ്ച രാവിലെ 8.15ന് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുന്ന ജനശതാബ്ദി ട്രെയിനില്‍ വടകര സ്വദേശിനിയായ അനിത (54) എന്ന വീട്ടമ്മയും ബന്ധുവും കൂടി തൃശൂരിലെ ഡോക്ടറെ കാണാന്‍ പുറപ്പെട്ടതായിരുന്നു. ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെട്ട ശേഷം അനിതക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത് ബന്ധു റെയില്‍വേ അധികൃതരെ അറിയിച്ചിരുന്നു. ’മെഡിക്കല്‍ അറ്റന്‍ഷന്‍’ അറിയിപ്പ് ലഭിച്ച ഓമനക്കുട്ടന്‍ അടക്കമുള്ള ആര്‍.പി.എഫ് സംഘം തൃശൂരിലെത്തിയ ജനശതാബ്ദിയിലെ അനിതയുടെ ബോഗിയില്‍ ഇരച്ചെത്തി. 

നെഞ്ചുവേദനയോടെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ച അനിത ഉടന്‍ കുഴഞ്ഞുവീണ് ബോധരഹിതയായി. എന്തുചെയ്യണമെന്നറിയാതെ സംഘം കുഴങ്ങിയപ്പോള്‍ ഓമനക്കുട്ടന്‍ അനിതയെ കൈയിലെടുത്ത് പ്ലാറ്റ്ഫോമിലിറങ്ങി ഓടി. അവിടുത്തെ ബെഞ്ചില്‍ കിടത്തി അനിതയുടെ മുഖത്ത് വെള്ളം തളിച്ചു. കണ്ണ് തുറന്ന അനിതയെ വീല്‍ചെയറിലിരുത്തി പുറത്തുകിടന്ന പൊലീസ് ജീപ്പിനടുത്തെത്തിച്ചു. ഓമനക്കുട്ടന്‍ തന്നെയാണ് ഇവരെ എടുത്ത് ജീപ്പിലിരുത്തിയത്. ഉടന്‍ ടൗണിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അനിത വിശദപരിശോധനക്ക് ശേഷം വൈകീട്ട് നാലോടെ നാട്ടിലേക്ക് തിരികെപോകാന്‍ റെയില്‍വേസ്റ്റേഷനിലെത്തി. ഓമനക്കുട്ടനെ കണ്ട് നന്ദി പറഞ്ഞാണ് അനിത തിരിച്ചുപോയത്.

Related Articles

Back to top button