അമ്പലവയല്‍: നാടിനെ ഞെട്ടിച്ച ആയിരംകൊല്ലിയിലെ മുഹമ്മദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനായി പൊലീസ് എത്തിച്ചപ്പോള്‍ പ്രതികളായ മാതാവും രണ്ട് പെണ്‍കുട്ടികളും തികച്ചും നിസ്സംഗഭാവത്തിലായിരുന്നു.
തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതികളെ തിരികെ കൊണ്ടുപോകുന്ന സമയം വരെയും അവിടെ തടിച്ചുകൂടിയ നാട്ടുകാര്‍ പൂര്‍ണ നിശബ്ദതയിലായിരുന്നു. മുഹമ്മദിനെ കൊലപ്പെടുത്തി കാല് മുറിച്ച് മാറ്റിയശേഷം ചാക്കില്‍കെട്ടി കുഴിയില്‍ ഉപേക്ഷിച്ചത് ഇവര്‍ തന്നെയാണോ എന്ന ചോദ്യഭാവമായിരുന്നു പൊതുവെ നാട്ടുകാര്‍ക്ക്.
തെളിവെടുപ്പിന് ശേഷം രണ്ട് പെണ്‍കുട്ടികളും മടങ്ങിയത് പാഠപുസ്തകവും മാസ്‌കും വസ്ത്രങ്ങളുമായാണ്. പഠിക്കാനുള്ള പുസ്തകങ്ങളും ആവശ്യത്തിന് വസ്ത്രവും മാസ്‌കും മറ്റുമെടുക്കാന്‍ അനുവദിക്കുകയായിരുന്നു പൊലീസ്.
നാട്ടുകാരുമായി അകന്നു കഴിഞ്ഞിരുന്ന കുടുംബമായിരുന്നു മുഹമ്മദിന്റേത്. അതുകൊണ്ടു തന്നെ എന്തെങ്കിലും ബഹളം കേട്ടാല്‍ ആരും ശ്രദ്ധിക്കാറുമില്ല. ചൊവ്വാഴ്ച രാവിലെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കു ശേഷം പൊലീസ് എത്തിയപ്പോഴാണ് പരിസരവാസികള്‍പോലും സംഭവം അറിയുന്നത്.
കുട്ടികളുടെ മാതാവിനെ അടുക്കളയില്‍ വെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ തടഞ്ഞു. അതിനിടെ കുട്ടികളുമായി മുഹമ്മദ് മല്പിടുത്തത്തിലായി. അതിനിടയ്ക്കാണ് കുട്ടികള്‍ അടുത്തുണ്ടായിരുന്ന കോടാലിയും കത്തിയും ഉപയോഗിച്ച് നേരിട്ടതും മുഹമ്മദ് കൊല്ലപ്പെട്ടതും.