KeralaLatest

പെണ്‍കുട്ടികളുടെ മരണം: ടാ‌റ്റു ആര്‍ടിസ്‌റ്റ് അറസ്‌റ്റില്‍

“Manju”

തൃശൂര്‍: കൊവിഡ് ലോക്ഡൗണിന് ശേഷം തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 23 പെണ്‍കുട്ടികള്‍ ജീവനൊടുക്കാനിടയായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൗമാരക്കാരായ പെണ്‍കുട്ടികളെ വശീകരിച്ച്‌ ലൈംഗിക ചൂഷണം നടത്തുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്ത കേസില്‍ വരന്തരപ്പള്ളി ചക്കുങ്ങല്‍ വീട്ടില്‍ അഭിരാമി (24) അറസ്റ്റിലായി. സമപ്രായക്കാരായ പെണ്‍കുട്ടികളുടെ ആത്മഹത്യകളിലേക്ക് അഭിരാമി തള‌ളിവിട്ടതിനെക്കുറിച്ച്‌ അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചു.

പെണ്‍കുട്ടികളെ വശീകരിച്ച്‌ വലയിലാക്കി ലൈംഗിക ചൂഷണം നടത്തുകയും പീഡനം സഹിക്കവയ്യാതെ ഒരു പെണ്‍കുട്ടി ജീവനൊടുക്കുകയും ചെയ്ത സംഭവത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പോക്‌സോ കേസില്‍ അറസ്റ്റിലായ അഭിരാമി ചില്ലറക്കാരിയല്ലെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച്‌ അവരെ ചൂഷണം ചെയ്യുന്നതായിരുന്നു ഇവരുടെ പതിവ്.

കഴിഞ്ഞയാഴ്‌ചയാണ് തൃശൂര്‍ തിരുവമ്പാടിക്കു സമീപം വീട്ടില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പെണ്‍കുട്ടിയുടെ ഫോണ്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് അന്വേഷണം അഭിരാമിയിലേക്ക് എത്തിയത്. പെണ്‍കുട്ടിയും അഭിരാമിയും മാത്രമുള്ള സ്വകാര്യചിത്രങ്ങള്‍ ഫോണില്‍നിന്ന് ലഭിച്ചിരുന്നു. പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍കുട്ടിയുമായുള്ള അടുപ്പം അഭിരാമി വിലക്കിയതിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഭിരാമി പിടിയിലായത്. രണ്ടുവര്‍ഷം മുമ്ബ് അന്തിക്കാട്ട് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിലും അഭിരാമിയാണെന്ന് പൊലീസിന് വിവരമുണ്ട്. അന്തിക്കാട് സംഭവത്തിലും അഭിരാമിക്ക് നേരേ അന്വേഷണമെത്തിയെങ്കിലും തെളിവുകളില്ലാത്തതിനാല്‍ പൊലീസിന് ഒന്നുംചെയ്യാനായില്ല. പക്ഷേ, തിരുവമ്ബാടിയിലെ ആത്മഹത്യാക്കേസില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് കൃത്യമായ തെളിവുകള്‍ ശേഖരിച്ച്‌ അഭിരാമിയെ പിടികൂടുകയായിരുന്നു.
മരണമടഞ്ഞ പെണ്‍കുട്ടിയെ അഭിരാമി മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് വ്യക്തമായതോടെയായിരുന്നു അറസ്റ്റ്. ഇതിനായി പരമാവധി ഡിജിറ്റല്‍ തെളിവുകളും പൊലീസ് ശേഖരിച്ചു.
ടാറ്റൂ ആര്‍ട്ടിസ്‌റ്റാണെന്ന് പറഞ്ഞ് അടുക്കും; അരുതാത്ത കാര്യങ്ങളില്‍ കുടുക്കും

ടാറ്റൂ ആര്‍ട്ടിസ്‌റ്റാണെന്ന പേരിലാണ് അഭിരാമി പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിക്കുന്നത്. കൂട്ടുകാരിയുടെ മുഖമാണ് നിനക്കെന്നും നിന്നെ കാണുമ്പോള്‍ കൂട്ടുകാരിയെ ഓര്‍മ്മ വരുന്നതെന്നുമുള്ള സെന്റിമെന്റ്സിലൂടെയാണ് അഭിരാമി തനിക്ക് ഇഷ്ടം തോന്നുന്ന പെണ്‍കുട്ടികളെ വളയ്ക്കും. അവരുമായി നിരന്തരം ഫോണ്‍വിളിയും ചാറ്റിംഗും വീഡിയോ ചാറ്റിംഗും നടത്തി സൗഹൃദം ഊട്ടിയുറപ്പിച്ചശേഷം അവരുമായി കറങ്ങാന്‍ പോകും. വേര്‍പിരിയാനാകാത്ത സൗഹൃദമുണ്ടാക്കിയെടുത്തശേഷം പെണ്‍കുട്ടികള്‍ക്ക് ബിയറും മറ്റും നല്‍കി തന്റെ വലയിലാക്കും. ഇത്തരം സൗഹൃദങ്ങളുടെ ഫോട്ടോകളും വീഡിയോകളും മൊബൈലില്‍ സൂക്ഷിക്കുന്ന അഭിരാമി ബിയര്‍ കുടിക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ വീട്ടുകാരെ കാണിക്കുമെന്നും മറ്റും പറഞ്ഞ് വിരട്ടിയും അശ്ലീല വീഡിയോകളും ഫോട്ടോകളും കാണിച്ചും പെണ്‍കുട്ടികളെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കും. ഇതും മൊബൈലില്‍ റെക്കോഡ് ചെയ്യും. ഒരു തവണ ഇരയാകുന്ന കുട്ടികള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങളുള്ളതിനാല്‍ അഭിരാമിയുടെ ഇഷ്ടങ്ങള്‍ക്കെല്ലാം വഴങ്ങും.

തന്റെ വലയിലാകുന്ന പെണ്‍കുട്ടികള്‍ക്ക് മറ്റാരുമായും സൗഹൃദമോ അടുപ്പമോ പാടില്ലെന്ന് ശഠിക്കുന്ന അഭിരാമി അവരെ സ്വവര്‍ഗ അനുരാഗികളാക്കി മാറ്റാനാണ് ശ്രമിക്കുക. ഇത് ഇഷ്ടപ്പെടാത്തവരെയും എതിര്‍ക്കുന്നവരെയും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും അഭിരാമി മടിക്കില്ല.തിരുവമ്ബാടിയില്‍ ആത്മഹത്യചെയ്ത പെണ്‍കുട്ടിയ്ക്ക് ഒരുയുവാവുമായുള്ള പ്രണയം വെളിപ്പെട്ടതാണ് അഭിരാമിയുടെ ഭീഷണികള്‍ക്കും ഗത്യന്തരമില്ലാതെ പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്കും കാരണമായത്. പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്നറിഞ്ഞതോടെ അഭിരാമിയുടെ സ്വഭാവംമാറി. എങ്ങനെയും ആ ബന്ധം നിറുത്തണമെന്നതായിരുന്നു ലക്ഷ്യം. പലതവണ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. മാനസികമായി തളര്‍ത്തി. ഒടുവില്‍ അഭിരാമിയുടെ ഭീഷണിക്കും മാനസികപീഡനത്തിനും വഴങ്ങി ആണ്‍സുഹൃത്തുമായി പെണ്‍കുട്ടി അകന്നു. അഭിരാമിയുടെ നിര്‍ബന്ധത്താല്‍ ബന്ധം തുടരാന്‍ താല്‍പ്പര്യമില്ലെന്ന് തീര്‍ത്തുപറഞ്ഞു. എന്നാല്‍, ഇതിനുശേഷവും ശാരീരികവും മാനസികവുമായ പീഡനം തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.

തിരുവമ്പാടിയിലേതിന് മുമ്പ് അന്തിക്കാട്ട് മറ്രൊരു പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തിലും അഭിരാമിയ്ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞതും കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ തൃശൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പെണ്‍കുട്ടികള്‍ പ്രത്യേക കാരണമൊന്നും കൂടാതെ ജീവനൊടുക്കാനിടയായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലുമാണ് പൊലീസ് അന്വേഷണം. ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുമായി അഭിരാമിയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടായിരുന്നോയെന്നാണ് അന്വേഷിക്കുന്നത്. ഇതിനായി അഭിരാമിയെ കസ്റ്റഡിയില്‍ വാങ്ങിയശേഷം മൊബൈല്‍ഫോണ്‍ കോളുകളുള്‍പ്പെടെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചും വിശദമായിചോദ്യം ചെയ്തും ദുരൂഹമരണങ്ങളില്‍ ഉത്തരം കണ്ടെത്താനാണ് പൊലീസ് നീക്കം. അഭിരാമിയുടെ ഫോണ്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും ശാസ്ത്രീയ പരിശോധനയ്ക്കുമായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറുമെന്നും പൊലീസ് വെളിപ്പെടുത്തി.

Related Articles

Back to top button