സിന്ധുമോൾ. ആർ
സ്കൂളുകളില്‍ തിങ്കളാഴ്ച മുതല്‍ ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍ വീതം ഇരിക്കുന്നതുമായി ബന്ധപ്പെട്ടു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചു. 10, 12 ക്ലാസുകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതോടെ ഒരു ക്ലാസില്‍ 20 കുട്ടികളെ വരെ ഇരുത്താം. സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതലുള്ള കാര്യങ്ങള്‍ അവലോകനം ചെയ്താണു പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുള്ളത്.
10, 12 ക്ലാസുകളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ വച്ച് ക്ലാസിലെ പത്തുകുട്ടികള്‍ക്കു വേണ്ടി കൂടുതല്‍ ക്ലാസെടുക്കുകയായിരുന്നു അധ്യാപകര്‍. പുതിയ ഉത്തരവനുസരിച്ച്, മുഴുവന്‍ അധ്യാപകരും സ്കൂളില്‍ എത്തണം. എത്താത്തവര്‍ക്കെതിേര കര്‍ശന നടപടി വരും. കോവിഡ് സാഹചര്യത്തില്‍ തീര്‍ത്തും വരാന്‍പറ്റാതെ വര്‍ക് ഫ്രം ഹോം ആയ അധ്യാപകര്‍ക്ക് മാത്രമാണ് ഇളവുണ്ടാകുക.
ശനിയാഴ്ച പ്രവൃത്തിദിനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്കൂളുകളിലും ഇതു പ്രാവര്‍ത്തികമാക്കണം. നൂറില്‍ താഴെ കുട്ടികളുള്ള സ്കൂളുകളില്‍ എല്ലാ കുട്ടികളും ഒരേസമയം എത്താവുന്ന വിധം ക്രമീകരണങ്ങള്‍ നടത്താം. അതില്‍ കൂടുതലുള്ള സ്കൂളുകളില്‍ ഒരേസമയം പരമാവധി 50 ശതമാനം വരാവുന്ന രീതിയില്‍ ക്രമീകരണം വേണം. രാവിലെ എത്തുന്ന കുട്ടികള്‍ വൈകീട്ടു വരെ സ്കൂളില്‍ ചെലവഴിക്കുന്നതാണ് ഉചിതം. യാത്രാസൗകര്യം ലഭ്യമല്ലാത്തതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് ഇതു പരിഹാരമാകും. ഇതിനായി ഒന്നിടവിട്ട ദിവസങ്ങളില്‍ എത്തുന്നതിനുള്ള ക്രമീകരണവും ആകാം. പൊതുപരീക്ഷയുടെ ഭാഗമായി 10, 12 ക്ലാസുകളില്‍ സംശയനിവാരണം, ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍പ്രവര്‍ത്തനം, മാതൃകാപരീക്ഷ നടത്തല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഒന്നാം തിയതി മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു സ്കൂളുകള്‍ തുറന്നത്.