സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ ബോര്‍ഡ് പരീക്ഷ മേയ് നാല് മുതല്‍. മാര്‍ച്ച് ഒന്നുമുതല്‍ പ്രാക്‌ടിക്കല്‍ പരീക്ഷ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. പരീക്ഷ ഹാളില്‍ ഇരിക്കാവുന്ന പരമാവധി വിദ്യാര്‍ഥികളുടെ എണ്ണം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നിശ്ചയിക്കും.
പത്താം തരം പരീക്ഷ മേയ് നാലിന് ആരംഭിച്ച് ജൂണ്‍ പത്തിന് അവസാനിക്കും. രാവിലെ 10.30 മുതല്‍ ഉച്ചയ്‌ക്ക് 1.30 വരെയാണ് പത്താം ക്ലാസ് പരീക്ഷയുടെ സമയം. എന്നാല്‍, പന്ത്രണ്ടാം ക്ലാസ് പരീക്ഷ രണ്ട് ഷിഫ്‌റ്റുകളായാണ്. രാവിലെ 10.30 മുതല്‍ 1.30 വരേയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചക്ക് ശേഷം 2.30 മുതല്‍ 5.30 വരെയുമാണ് ഉണ്ടാകുക. ജൂലെെ 15 നാണ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുക.
മൂന്ന് മാസം മുന്‍പ് പരീക്ഷ തിയതികള്‍ പ്രഖ്യാപിച്ചത് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഒരുക്കങ്ങള്‍ നടത്താനാണെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സംശയ ദുരീകരണം നടത്താനും അധ്യാപകരുടെ സഹായം തേടാനും കൂടുതല്‍ സമയം വേണ്ടിവരുമെന്നതിനാലാണ് പരീക്ഷ തിയതികള്‍ നേരത്തെ പ്രഖ്യാപിച്ചിരിക്കുന്നത്.